വീടൊഴിപ്പിക്കുന്നതിനിടയില്‍ ആത്മഹത്യ: പോലിസുദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Update: 2020-12-29 06:06 GMT

തിരുവനന്തപുരം:വീടൊഴിപ്പിക്കുന്നതിനിടയില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികള്‍മരിച്ച സംഭവത്തില്‍ സാഹചര്യത്തിന് അനുസരിച്ച് പെരുമാറാത്ത പോലിസുദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന ആരോപണത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകയായ അശ്വതി ജ്വാല നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഇടപടെല്‍.

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലിസ് മേധാവിക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്. നാലാഴ്ചക്കകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണം. 

കോടതി ഉത്തരവ് നടപ്പിലാക്കേണ്ടതാണെങ്കിലും ആത്മാഭിമാനത്തിന് പോറലേറ്റ ഒരു സാധാരണ പൗരനെ ആത്മഹത്യക്ക് തള്ളിവിടാതിരിക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പോലിസുദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയായ അശ്വതി ജ്വാല സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

നിയമപാലകരുടെ മുന്നില്‍ രണ്ട് ജീവനുകള്‍ ഇല്ലാതായ സംഭവം പോലിസിന്റെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴചയാണെന്നും പരാതിയിലുണ്ട്. സാഹചര്യം മനസിലാക്കാതെ പെരുമാറിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

Tags:    

Similar News