വില്ലേജ് ഓഫിസില്‍ അമ്മയും മകളും ജീവനൊടുക്കാന്‍ ശ്രമിച്ചു

Update: 2022-06-15 09:43 GMT

കോഴിക്കോട്: വില്ലേജ് ഓഫിസില്‍ അമ്മയും മകളും ജീവനൊടുക്കാന്‍ ശ്രമിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ വില്ലേജ് ഓഫിസിലാണ് സംഭവം. മുതുകാട് പള്ളുരുത്തിമുക്ക് സ്വദേശികളായ മേരി (70), മകള്‍ ജെസി (47) എന്നിവരാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവര്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. പെരുവണ്ണാമൂഴി പോലിസെത്തി ഇവരെ പിന്തിരിപ്പിച്ചു. അയല്‍വാസിയുമായുള്ള വഴിത്തര്‍ക്കം പരിഹരിക്കാത്തതിനെത്തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വില്ലേജ് ഓഫിസറുടെ മുറിയ്ക്ക് പുറത്ത് കുത്തിയിരുന്നെങ്കിലും പരിഹാരമായില്ല. ഇതെത്തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇവര്‍ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു.

വീട്ടിലേക്കുള്ള വഴി റവന്യൂ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം കെട്ടി അടച്ചിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇവര്‍ പിന്നീട് തഹസീല്‍ദാരുമായി ചര്‍ച്ച നടത്തുകയും വഴി കെട്ടിയടച്ച് മതില്‍ കെട്ടിയോ എന്ന് പരിശോധിക്കാനും തീരുമാനമായി. ഇതിനായി സര്‍വെയര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പരാതിയില്‍ പറയുന്ന പ്രകാരം കൈയേറ്റമുണ്ടായോ എന്ന് അളന്ന് തിട്ടപ്പെടുത്തുമെന്ന് തഹസില്‍ദാര്‍ വ്യക്തമാക്കി. വിഷയത്തില്‍ നേരത്തെ പോലിസില്‍ പരാതി നല്‍കിയെങ്കിലും നീതി കിട്ടിയില്ലെന്ന് മേരി ആരോപിച്ചു. ഇരുവരും വിധവകളാണ്.

Tags:    

Similar News