സൈനിക അട്ടിമറിയെ അപലപിച്ച ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ നാടുകടത്തി സുഡാന്‍ സൈന്യം
ഖാര്‍തൂം: ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ സൈനിക അട്ടിമറിക്കെതിരേ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടയില്‍ വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെ സുഡാന്‍ സൈന്യം പുറത്താക്കി. ജനാധിപത്യ പ്രതിഷേധങ്ങള്‍ക്കെതിരേയുള്ള അടിച്ചമര്‍ത്തലും രൂക്ഷമാണ്.
അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍, ചൈന, ഖത്തര്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരെയും യുഎന്‍ മിഷന്‍ മേധാവിയെയുമാണ് പുറത്താക്കിയത്. സൈനിക അട്ടിമറിയെ അംഗീകരിക്കാത്തതാണ് നടപടിക്കു പിന്നില്‍.
2019 ഏപ്രിലില്‍ പ്രധാനമന്ത്രി ഉമര്‍ അല്‍ ബഷീറിനെ പുറത്താക്കിയ ശേഷം ജനാധിപത്യപ്രക്രിയയിലേക്ക് തിരികെപ്പോകാനുള്ള ശ്രമം നടക്കുന്നതിനിടയിലുണ്ടായ സൈനിക നടപടി പിന്‍വലിക്കണമെന്ന് ആഗോളതലത്തില്‍ തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്.
പുറത്താക്കപ്പെട്ട പ്രധാനമന്ത്രി അബ്ദുള്ള ഹംദോകിനെയും കാബിനറ്റ് അംഗങ്ങളെയും മാത്രമേ ഭരണാധികാരികളായി കാണൂവെന്ന് പല പടിഞ്ഞാറന്‍ രാജ്യങ്ങളും വ്യക്തിമാക്കിയിരുന്നു.
ആഫ്രിക്കന്‍ യൂനിയന്‍ ബുധനാഴ്ച സുഡാനെ സംഘടനയില്‍ നിന്ന് പുറത്താക്കി. സിവിലിയന്‍ സര്‍ക്കാരിനെ അട്ടിമറിച്ച നടപടി പിന്‍വലിക്കണമെന്നാണ് ആവശ്യം.
സാമ്പത്തിക ഉപരോധത്തില്‍ നിന്ന് കരകയറി വരുന്ന സമയത്താണ് ലോകബാങ്കും സുഡാനെതിരേ ഇപ്പോള്‍ കടുത്ത നടപടി തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
അല്‍ ബഷീറിന്റെ കാലത്ത് സുഡാനെ ഭീകരതയെ പിന്തുണക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ലോകബാങ്ക് ഉല്‍പ്പെടുത്തിയിരുന്നത്. സാമ്പത്തിക സാഹയവും നിര്‍ത്തിവച്ചു. ആ നിലപാട് തിരുത്താന്‍ തുടങ്ങുമ്പോഴാണ് സൈനിക അട്ടിമറി നടന്നത്.
അതിനിടയില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദോകിനെ സൈന്യം വിട്ടയച്ചു. അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തതിനു ശേഷം തടങ്കലിലാക്കിയ പ്രധാനമന്ത്രിയെ ഒരു ദിവസത്തിനു ശേഷമാണ് വീട്ടിലേക്ക് മടങ്ങാന്‍ സൈന്യം അനുവദിച്ചത്.
രാജ്യത്തിനുള്ള സഹായം നിര്‍ത്തിവെക്കുമെന്ന് യുഎസും, യൂറോപ്യന്‍ യൂനിയനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹംദോകിനെ അടിയന്തരമായി വിട്ടയക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷും ആവശ്യപ്പെട്ടിരുന്നു.
