രാമക്ഷേത്രമില്ലാതെ ബിജെപി 180 സീറ്റ് തൊടില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Update: 2019-04-18 09:48 GMT

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാതെ ബിജെപിക്ക് ഇത്തവണ 180 സീറ്റ് പോലും തികയ്ക്കാനാവില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ബിജെപിക്ക് തിരിച്ചടിയാകുന്ന വാദം വ്യക്തമാക്കിയത്. രാമജന്മഭൂമി കേസില്‍ സുപ്രീംകോടതി നിയമിച്ച മധ്യസ്ഥ കമ്മിറ്റിയുമായി സംസാരിച്ച ശേഷമാണ് സുബ്രഹ്മണ്യന്‍ സ്വാമി ഇങ്ങിനെ പറഞ്ഞത്. വിരമിച്ച സുപ്രീം കോടതി ജഡ്ജി ഫക്കീര്‍ മുഹമ്മദ് ഇബ്രാഹിം കലീഫുള്ളയാണ് മീഡിയേഷന്‍ കമ്മിറ്റി ചെയര്‍മാന്‍. ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു തുടങ്ങിയവരാണ് കമ്മിറ്റി അംഗങ്ങള്‍.എല്ലാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി പറയാറുണ്ട്. 2022നകം പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പ് നല്‍കുന്ന 75 പദ്ധതികളാണ് ബിജെപി മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാല്‍, ഇതില്‍ അയോധ്യയിലെ രാമക്ഷേത്രത്തെ ബിജെപി ഉള്‍പ്പെടുത്തിയിട്ടില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നടക്കുന്ന ദിവസം തന്നെ ബിജെപി 180 സീറ്റ് തൊടില്ല എന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നതാണ് ശ്രദ്ധേയം.

Similar News