അന്താരാഷ്ട്രതലത്തിലെ കൊവിഡ് വാക്‌സിന്‍ വിലനിലവാര താരതമ്യ റിപോര്‍ട്ട് സമര്‍പ്പിക്കണം; കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതിയുടെ നിര്‍ദേശം

Update: 2021-06-02 14:35 GMT

ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തിലെയും ഇന്ത്യയിലെയും കൊവിഡ് വാക്‌സിന്‍ വിലനിലവാര താരതമ്യ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതിയുടെ നിര്‍ദേശം. ഇന്ത്യയില്‍ ലഭ്യമായ കൊവിഡ് വാക്‌സിനുകള്‍ വിവിധ രാജ്യങ്ങളിലും ഇന്ത്യയിലും വിറ്റഴിക്കുന്ന റിപോര്‍ട്ടാണ് സുപ്രിംകോടതി ആവശ്യപ്പെട്ടത്. ഇതുവരെ വിറ്റഴിച്ച വിലയും റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം.

ഡി വൈ ചന്ദ്രചൂഢ്, എല്‍ എന്‍ റാവു, എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ അംഗങ്ങളായ ബെഞ്ചിന്റെതാണ് നിര്‍ദേശം. കൊവിഡ് വാക്‌സിന്‍ വിതരണം രാജ്യത്ത് ഡിജിറ്റല്‍ ഡിവൈഡിനു കാരണമാവുന്നുണ്ടോ എന്നും കോടതി ആരാഞ്ഞു. കൊവിന്‍ വെബ്‌സൈറ്റ് വഴി വാക്‌സിന്‍ വിതരണം ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ ജനങ്ങള്‍ വാക്‌സിന്‍ വിതരണസംവിധാനത്തില്‍ നിന്ന് പുറത്തുവുന്നതിനെക്കുറിച്ചാണ് കോടതി ചോദിച്ചത്.

ഡിസംബര്‍ 31, 2021നകം വാക്‌സിന്‍ വിതരണം ചെയ്ത് തീര്‍ക്കുന്നതിനുള്ള റോഡ്മാപ്പ് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ജൂണ്‍ 30ന് കേസ് വീണ്ടും പരിഗണിക്കും.

രാജ്യത്ത് നിലവില്‍ മൂന്ന് വാക്‌സിനുകളാണ് ലഭിക്കുന്നത്. അതില്‍ രണ്ട് വാക്‌സിനുകള്‍ ഇന്ത്യയില്‍ തന്നെയാണ് നിര്‍മിക്കുന്നത്. ഒരു വാക്‌സിന്‍ ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചതാണ്.

ആസ്ട്രസെനക്ക- ഓക്‌സ്ഫഡിന്റെ കൊവിഷീല്‍ഡ്, റഷ്യയുടെ സ്പുട്‌നിക്ക്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിവയാണ് ഇന്ത്യയില്‍ ലഭ്യമായ വാക്‌സിനുകള്‍.

കൊവിഷീര്‍ഡ് ഇന്ത്യയില്‍ 300 രൂപക്കാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്നത്. 600 രൂപക്ക് സ്വകാര്യ ആശുപത്രികള്‍ക്കും വില്‍ക്കുന്നു. സ്പുട്‌നിക്ക് 1,195 രൂപക്കാണ് അപ്പോളൊ ആശുപത്രി വഴി വിതരണം ചെയ്യുന്നത്.

കൊവിഷീല്‍ഡ് കേന്ദ്രത്തിന് 150 രൂപക്കും നല്‍കുന്നു.

ഇന്ത്യയില്‍ വില്‍ക്കുന്ന ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ ആഗോള മാര്‍ക്കറ്റില്‍ വില്‍ക്കുന്നില്ല.

തങ്ങള്‍ക്ക് ആവശ്യമായ വാക്‌സിന്റെ അമ്പത് ശതമാനം കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഇതിനെതിരേ കോണ്‍ഗ്രസ്സും മറ്റ് പ്രതിപക്ഷ കക്ഷികളും രംഗത്തുവന്നിട്ടുണ്ട്. വാക്‌സിനെ ലാഭമുണ്ടാക്കാനുള്ള വഴിയായി കാണുന്നത് ശരിയല്ലെന്നാണ് വിമര്‍ശനം.

ഒരോ വസ്തു വ്യത്യസ്ത വിലകളില്‍ വിറ്റഴിക്കുന്നത് ഒറ്റ നോട്ടത്തില്‍ തന്നെ യുക്തിരഹിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

വാക്‌സിന്‍ നയം വ്യക്തമാക്കാന്‍ കഴിഞ്ഞ ആഴ്ച കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയില്‍ വില്‍ക്കുന്ന കൊവിഷീല്‍ഡ് വിദേശമാര്‍ക്കറ്റില്‍ ഇതിനേക്കാള്‍ കുറവ് വിലക്കാണ് വില്‍ക്കുന്നതെന്ന റിപോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.

വാക്‌സിന്‍വില കേന്ദ്രം നല്‍കണമെന്ന് വിവിധ സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കൊവിഡ് വാക്‌സിന്‍ വില നിശ്ചയിക്കുന്നതിനുള്ള അവകാശം കമ്പനികള്‍ക്ക് വിട്ടുകൊടുത്തതെന്തിനാണെന്ന് കോടതി തിങ്കളാഴ്ച ആരാഞ്ഞിരുന്നു.