യുപിയില്‍ സ്‌കൂള്‍സമയങ്ങളില്‍ യൂനിഫോം ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പൊതുഇടങ്ങളില്‍ വിലക്ക്

Update: 2022-07-31 14:47 GMT

ലഖ്‌നോ: സ്‌കൂള്‍സമയങ്ങളില്‍ മാതാപിതാക്കളോ രക്ഷിതാക്കളോ ഇല്ലാതെ പൊതുസ്ഥലങ്ങളില്‍ യൂനിഫോം ധരിച്ച സ്‌കൂള്‍ കുട്ടികള്‍ക്ക് യുപി ബാലാവകാശ കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. കുട്ടികളുടെ സംരക്ഷണത്തിന്റെ ഭാഗമാണ് നടപടിയെന്ന് കമ്മീഷന്‍ അറിയിച്ചു.

മാളുകള്‍, റെസ്‌റ്റോറന്റുകള്‍, ഹോട്ടലുകള്‍, പാര്‍ക്കുകള്‍ എന്നിവ പോലുള്ള ഇടങ്ങളില്‍ സ്‌കൂള്‍ യൂനിഫോം ധരിച്ച് സ്‌കൂള്‍ സമയങ്ങളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കരുതെന്ന് ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എസ്‌സിപിസിആര്‍) നിര്‍ദ്ദേശം നല്‍കി.

സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് കമ്മീഷന്‍ അറിയിച്ചു. രക്ഷിതാക്കളോ രക്ഷിതാക്കളോ ഇല്ലാതെ സ്‌കൂള്‍ സമയങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ കറങ്ങിനടക്കുമ്പോള്‍ ഉണ്ടാകുന്ന അപടങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള നടപടിയാണ് ഇതെന്ന് എസ്‌സിപിസിആര്‍ അംഗമായ സുചിത ചതുര്‍വേദി പറഞ്ഞു.

എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍സമയങ്ങളില്‍ സ്‌കൂളില്‍ പോകാതിരിക്കുകയും പൊതുസ്ഥലങ്ങളില്‍ സമയം ചെലവഴിക്കുകയും ചെയ്യുന്നത് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാനത്തെ 75 ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് എഴുതിയ കത്തില്‍ ചതുവേദി ചൂണ്ടിക്കാട്ടി.

18 വയസ്സുവരെയുള്ള എല്ലാ പ്രായപൂര്‍ത്തിയാകാത്തവരുടെയും താല്‍പ്പര്യം സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാണെന്ന് അവര്‍ പറഞ്ഞു. എസ്‌സിപിസിആര്‍ ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഈ വിഷയത്തില്‍ തങ്ങളാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡിഎംമാരില്‍ പലരും ഉത്തരവുകള്‍ പ്രകാരം നടപടിയെടുത്തുവെന്നും സ്‌കൂള്‍ ജില്ലാ ഇന്‍സ്‌പെക്ടര്‍ക്കും കത്തയച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കൂടാതെ മാളുകള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റ് ഉടമകള്‍ എന്നിവരോട് സ്‌കൂള്‍ സമയത്ത് സ്‌കൂള്‍ യൂനിഫോമില്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.