ജൂലൈ 30വരെ കടലില്‍ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം; കടലില്‍ പോകുന്നതിന് വിലക്കില്ല

Update: 2021-07-26 13:56 GMT

തിരുവനന്തപുരം: കടലില്‍ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം. എന്നാല്‍ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉള്‍ക്കടലിലാണ് കാറ്റിന് സാധ്യതയുള്ളത്.

ഗള്‍ഫ് ഓഫ് മാന്നാര്‍ പ്രദേശങ്ങളില്‍ ഇന്ന് (26 ജൂലൈ) മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. വടക്ക് കിഴക്കന്‍, മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ ഇന്നു (26 ജൂലൈ) മുതല്‍ 28 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ചില അവസരങ്ങളില്‍ 60 കി.മീ വരെയും വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും വടക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ജൂലൈ 29നും 30നും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ചില അവസരങ്ങളില്‍ 60 കി.മീ വരെയും വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തെക്ക്പടിഞ്ഞാറന്‍, മധ്യ, വടക്കന്‍ അറബിക്കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ ഇന്നു (26 ജൂലൈ) മുതല്‍ 30 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് ജൂലൈ 27 രാത്രി 11.30 വരെ 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.