സംസ്ഥാനത്ത് നടക്കുന്നത് ഭരണകൂട ഭീകരത: മുല്ലപ്പള്ളി രാമചന്ദ്രന്‍

രാജ്യത്തെ ജനാധിപത്യ മതേതര ഐക്യം തകര്‍ത്തത് പിണറായി വിജയനും കൂട്ടരുമാണ്. ഇതിന് കാലത്തോടും ചരിത്രത്തോടും ഇവര്‍ കണക്ക് പറയേണ്ടി വരും. സിപിഎമ്മിന്റെ ശത്രു ബിജെപിയാണോ കോണ്‍ഗ്രസാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Update: 2019-07-20 14:53 GMT

പയ്യോളി: സംസ്ഥാനത്ത് നടക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിശീലന ക്യാംപ് ഇരിങ്ങല്‍ സര്‍ഗാലയയില്‍ ശരത് ലാല്‍ കൃപേഷ് നഗറില്‍ 'പ്രയാണ്‍ 2019' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനാധിപത്യ മതേതര ഐക്യം തകര്‍ത്തത് പിണറായി വിജയനും കൂട്ടരുമാണ്. ഇതിന് കാലത്തോടും ചരിത്രത്തോടും ഇവര്‍ കണക്ക് പറയേണ്ടി വരും. സിപിഎമ്മിന്റെ ശത്രു ബിജെപിയാണോ കോണ്‍ഗ്രസാണോ എന്ന് സിപിഎം വ്യക്തമാക്കണം. ലണ്ടനില്‍ മുഖ്യമന്ത്രി പോയത് മസാല ബോണ്ട് വില്‍ക്കാനല്ല. മസാല ബോണ്ടവില്‍ക്കാനാണ്. കേരളത്തില്‍ പോലിസ് രാജാണ് നടക്കുന്നത്. പോലിസ് പ്രവര്‍ത്തിക്കുന്നത് മദയാനകളെ പോലെയാണെന്നും രാജ്കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കിയതോടെ സര്‍ക്കാര്‍ കുറ്റം സമ്മതിച്ചിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കര്‍ണാടകത്തില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് നേതൃത്വം നല്‍കുന്നത് നരേന്ദ്ര മോദിയാണ്. ജനാധിപത്യ പ്രക്രിയയെ ബിജെപിയാണ് അട്ടിമറിക്കുന്നത്. പാര്‍ലമെന്റിന്റെ പവിത്രത പോലും നഷ്ടമായിരിക്കുകയാണ്. പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഴങ്ങിയത് തീവ്രഹിന്ദുത്വ രാജ്യത്തിനായുള്ള കാഹളമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എന്‍ സുബ്രഹ്മണ്യന്‍, അഡ്വ. പി എം സുരേഷ് ബാബു, അഡ്വ. കെ പി അനില്‍കുമാര്‍, വി എ നാരായണന്‍, അഡ്വ. കെ പ്രവീണ്‍കുമാര്‍, മുന്‍ ഡിസിസി പ്രസിഡന്റ് കെ സി അബു, മഠത്തില്‍ നാണു, കാവില്‍ രാധാകൃഷ്ണന്‍ ശശിധരന്‍ കരിമ്പനപ്പാലം, എഐസിസി വര്‍ക്കിങ് കമ്മറ്റി മെമ്പര്‍ പി സി ചാക്കോ, മധുഭാസ്‌കര്‍ എറണാകുളം സംസാരിച്ചു.

Tags: