ദുര്‍ബലവിഭാഗങ്ങളുടെ സര്‍ക്കാര്‍ സവീസിലെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിനൊരുങ്ങുന്നു

Update: 2021-02-12 01:07 GMT

തിരുവനന്തപുരം: ദുര്‍ബല വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പട്ടികജാതി വകുപ്പിന്റേയും കിഫ്ബിയുടെയും ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വിവിധ പ്രവൃത്തികള്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും പ്രീ, പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലുകളും പലതും കാലപ്പഴക്കം ചെന്നവയോ ഉപയോഗശൂന്യമായവയോ ആണ്. സര്‍ക്കാരിന്റെ അടിയന്തരശ്രദ്ധ പതിഞ്ഞ മേഖലകളിലൊന്നാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. തൃശൂര്‍ ചേലക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ 9 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ട് വിനിയോഗിച്ച് 98 ലക്ഷം രൂപ ചെലവഴിച്ചാണ് ബേള ഐ. ടി. ഐ കെട്ടിടം ഒരുക്കിയത്. 3.28 കോടി രൂപ ചെലവഴിച്ച് കടകംപള്ളി ഐ. ടി. ഐയ്ക്ക് പുതിയ കെട്ടിടവും നിര്‍മിച്ചു. 23 കുട്ടികളുടെ ബാച്ചാണ് ഇവിടെയുള്ളത്. കാസര്‍കോട് വെള്ളച്ചാല്‍ എം.ആര്‍. എസ് അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. 100 കുട്ടികള്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഹോസ്റ്റലും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുങ്ങുന്നത്. കിഫ്ബിയില്‍ നിന്ന് അഞ്ച് കോടി രൂപ വിനിയോഗിച്ചാണ് ഇത് നിര്‍മിക്കുന്നത്. 

കണ്ണൂരിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ 2019-20 അധ്യയന വര്‍ഷം ആരംഭിക്കാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും കൊവിഡ് കാരണം നടന്നില്ല. അഞ്ചു മുതല്‍ പത്തു വരെ കഌസുകളിലെ 210 കുട്ടികളാണ് ഇവിടെയുള്ളത്. കിഫ്ബിയുടെ 14.70 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ആലുവയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റലും തയ്യാറായിട്ടുണ്ട്. കിഫ്ബിയില്‍ നിന്ന് 4.46 കോടി രൂപയാണ് ഇതിനുവേണ്ടി ചെലവഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Tags: