ഒരാളുടെ സ്വത്ത് നിയമപരമായല്ലാതെ കൈവശപ്പെടുത്താന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് സുപ്രിം കോടതി
ഹിമാചല്‍ പ്രദേശില്‍ 80 വയസ്സുള്ള ഒരു വിധവയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രിം കോടതിയുടെ സുപ്രധാന വിധി.
ന്യൂഡല്‍ഹി: നിയമപരമായ നടപടിക്രമങ്ങളിലൂടെയല്ലാതെ ഒരാളുടെയും സ്വത്ത് കൈവശപ്പെടുത്താനും നഷ്ടപരിഹാരം നല്‍കാതിരിക്കാനും ആര്‍ക്കും അവകാശമില്ലെന്ന് സുപ്രിം കോടതി. സ്വത്തവകാശം മൗലികാവകാശമല്ലെങ്കിലും അത് മനുഷ്യാവകാശത്തിന്റെയും ഭരണഘടനാ അവകാശത്തിന്റെയും ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. ഇന്ദു മല്‍ഹോത്ര, അജയ് റസ്‌തോഗി എന്നിവര്‍ അംഗങ്ങളായ ബഞ്ചിന്റേതാണ് വിധി. ഭരണഘടനയുടെ അനുച്ഛേദം 300 അനുസരിച്ച് സര്‍ക്കാര്‍, സ്വകാര്യവ്യക്തിയുടെ ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ മതിയായ നഷ്ടിപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണ്.
ഹിമാചല്‍ പ്രദേശില്‍ 80 വയസ്സുള്ള ഒരു വിധവയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രിം കോടതിയുടെ സുപ്രധാന വിധി.
1967-68 ലാണ് ഹിമാചല്‍ സര്‍ക്കാര്‍ ജില്ലാ റോഡിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നത്. ഭൂമിയുടെ മുന്‍ ഉടമസ്ഥനില്‍ നിന്ന് വാക്കാലുള്ള സമ്മതം കിട്ടിയെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. 1975 ല്‍ റോഡ് പണി തീര്‍ന്നു.
2004 ല്‍ ഇതേ റോഡുമായി ബന്ധപ്പെട്ട ചിലര്‍ കോടതിയെ സമീപിച്ചു, അനുകൂല വിധി ലഭിച്ചു. പക്ഷേ, ഇപ്പോഴത്തെ പരാതിക്കാരി ആ കേസിലുണ്ടായിരുന്നില്ല. അതുകൊണ്ട് അവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചുമില്ല. 2010 ലാണ് ഈ കേസ് കോടതിയിലെത്തിയത്. കോടതി പരാതിക്കാരിക്ക് സിവില്‍ കേസ് നല്‍കാന്‍ അനുമതി നല്‍കി. എന്നാല്‍ പരാതിക്കാരി മറ്റൊരാളുടെ ഭൂമി കൈവശം വച്ചിരിക്കുകയാണെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല. ഇത്തരമൊരു വാദം ഹൈക്കോടതിയില്‍ ഉയര്‍ത്തിയതില്‍ സുപ്രിം കോടതി അദ്ഭുതം പ്രകടിപ്പിച്ചു. 1978 ല്‍ സ്വത്തവകാശത്തെ മൗലികാവകാശമല്ലാതാക്കിയെങ്കിലും ഇപ്പോഴും അതൊരു മനുഷ്യാവകാശ പ്രശ്‌നമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, ഒരു ക്ഷേമ രാഷ്ട്രമായ ഇന്ത്യയില്‍ നിയമപരമായല്ലാതെ ഭൂമി ഏറ്റെടുക്കാനാവില്ലെന്നും കോടതി വിധിച്ചു.
