പഴകിയ ഭക്ഷ്യവസ്തുക്കള്‍: വടകരയില്‍ ബേക്കറി അടപ്പിച്ചു

Update: 2020-05-08 12:49 GMT

വടകര: മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്ന് വടകര പുതിയ ബസ്സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറി അധികൃതര്‍ താല്‍ക്കാലികമായി അടപ്പിച്ചു. ഗുണനിലവാരം കുറഞ്ഞതും പഴകിയതും പാക്കിങ് സ്ലിപ് ഇല്ലാത്തതുമായ ഭക്ഷ്യവസ്തു വില്‍പന നടത്തി എന്ന പരാതിയില്‍ ലീഗല്‍ മെട്രോളജി വകുപ്പും മുന്‍സിപ്പല്‍ ഹെല്‍ത്ത് വിഭാഗവും നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി.

പാക്ക് ചെയ്ത തിയ്യതി, കാലാവധി എന്നിവ രേഖപ്പെടുത്താത്ത നിരവധി ഭക്ഷ്യവസ്തുക്കള്‍ വില്പനയ്ക്ക് വെച്ചതായി കണ്ടെത്തി. ബേക്കറിക്ക് സാധനങ്ങള്‍ പാക്ക് ചെയ്യാനുള്ള രജിസ്‌ട്രേഷന്‍ ഉണ്ടെങ്കിലും അതു പ്രകാരമുള്ള രേഖപ്പെടുത്തലുകള്‍ പാക്കറ്റുകളില്‍ ഉണ്ടായിരുന്നില്ല. പഴകിയ സാധനങ്ങള്‍ സൂക്ഷിച്ചതിനും വില്പന നടത്തിയതിനും പാക്ക് ചെയ്ത തിയ്യതി, കാലാവധി, വില എന്നിവ പാക്കറ്റില്‍ രേഖപ്പെടുത്താതിരുന്നതിനും പിഴ ചുമത്തി. വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ക്കു പുറമെ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ കുഞ്ഞികൃഷ്ണന്‍ കെ.പി, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ് പി, മുന്‍സിപ്പല്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു ടി.പി, ശ്രീനാഥ് കെ.എം, ഷാജിത് ഇ.പി, രാകേഷ് കെ, ശ്രീജിത്ത് കുമാര്‍ കെ.പി, എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. 

Tags: