എസ് എസ് എല്‍സി, പ്ലസ് ടു പരീക്ഷ: അനിശ്ചിതത്വം നീക്കണം-ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Update: 2021-03-09 11:10 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു പരീക്ഷയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വം നീക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. നിലവിലെ ടൈം ടേബിള്‍ പ്രകാരം മാര്‍ച്ച് 17 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ നടക്കേണ്ടത്. അത് പ്രകാരമുള്ള മോഡല്‍ പരീക്ഷകളും സംസ്ഥാനത്ത് പൂര്‍ത്തിയായി കഴിഞ്ഞു. പൊതുപരീക്ഷയ്ക്കു വേണ്ടിയുള്ള അവസാനഘട്ട തയ്യാറെടുപ്പ് നടക്കുന്ന ഈ സമയത്തും പരീക്ഷകള്‍ നീട്ടി വയ്ക്കാനുള്ള സാധ്യതകള്‍ അന്വേഷിക്കുകയാണ് സര്‍ക്കാര്‍. ഓണ്‍ലൈനായി ആരംഭിച്ച ഈ അധ്യയന വര്‍ഷത്തെ പരീക്ഷകള്‍ ഏപ്രില്‍, മെയ് മാസങ്ങളിലേക്ക് നീട്ടണമെന്ന് ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് അതിന് ചെവി കൊടുക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നത്. പരീക്ഷ നീട്ടിവയ്ക്കാന്‍ ഇപ്പോഴുണ്ടായ സര്‍ക്കാര്‍ താല്‍പ്പര്യം തിരെഞ്ഞെടുപ്പില്‍ അധ്യാപകരെ രംഗത്തിറക്കാന്‍ ആണെന്ന ആക്ഷേപവും ശക്തമാണ്.

    സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പ്പര്യം മൂലം പ്രയാസമനുഭവിക്കുന്നത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ്. പരീക്ഷ തിയ്യതിയോട് അടുത്തിട്ടും തിയ്യതികളില്‍ നിലനില്‍ക്കുന്ന ആശങ്ക അങ്ങേയറ്റം വിദ്യാര്‍ഥി വിരുദ്ധമാണ്. പൊതുപരീക്ഷകളില്‍ നിലനില്‍ക്കുന്ന ആശങ്ക ഉടന്‍ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാന്‍ അധ്യക്ഷത വഹിച്ചു. അര്‍ച്ചന പ്രജിത്ത്, കെ കെ അഷ്‌റഫ്, എസ് മുജീബുറഹ്മാന്‍, കെ എം ഷെഫ്രിന്‍, മഹേഷ് തോന്നയ്ക്കല്‍ സംസാരിച്ചു.

Tags:    

Similar News