സ്‌പോര്‍ട്‌സ് ബീച്ച്: കാമ്പുറം ബീച്ചില്‍ അഞ്ചു കോടിയുടെ പദ്ധതിക്ക് തുടക്കമായതായി എംഎല്‍എ

തീരദേശ ജില്ലകളില്‍ നടപ്പാക്കുന്ന ബീച്ച് ഗെയിംസ് കോഴിക്കോട് ബീച്ചില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എ പ്രദീപ് കുമാര്‍ എംഎല്‍എ.

Update: 2019-12-05 05:32 GMT

കോഴിക്കോട്: സ്‌പോര്‍ട്‌സ് ബീച്ച് എന്ന നവീന ആശയം മുന്‍നിര്‍ത്തി അഞ്ചു കോടി രൂപ ചെലവില്‍ കാമ്പുറം ബീച്ചില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി എ പ്രദീപ് കുമാര്‍ എംഎല്‍എ പറഞ്ഞു. തീരദേശ ജില്ലകളില്‍ നടപ്പാക്കുന്ന ബീച്ച് ഗെയിംസ് കോഴിക്കോട് ബീച്ചില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.



നാട്ടിന്‍ പുറങ്ങളിലും സ്‌കൂളുകളിലും ഉള്‍പ്പെടെ ഉള്ള കളിക്കളങ്ങള്‍ കെട്ടിട നിര്‍മാണത്തിന്റെ പേരില്‍ ഇല്ലാതാക്കപ്പെടുകയാണ്. കെട്ടിടങ്ങള്‍ പണിയുന്നത് മാത്രമല്ല വികസനം എന്ന തിരിച്ചറിവോടെ അത്തരം സ്ഥലങ്ങള്‍ സംരക്ഷിക്കപെടണം. നിലവിലുള്ള കളിക്കളങ്ങള്‍ സംരക്ഷിക്കുന്നതിനും പുതിയത് വികസിപ്പിക്കുന്നതിനും ഒരു സ്വകാര്യ ബില്ല് നിയമ സഭയുടെ പരിഗണയില്‍ കൊണ്ട് വരാനായി ശ്രമിക്കുമെന്നും എംഎല്‍എ പറഞ്ഞു. ഭട്ട് റോഡ് ബീച്ചില്‍ വോളി പരിശീലനത്തിന് നിര്‍മാണം നടന്നു കൊണ്ടിരിക്കുകയാണ്. എല്ലാ തീരദേശങ്ങളിലും സാധ്യത പരിശോധിച്ചു ബീച്ച് ഗെയിംസ് സംഘടിപ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും വജ്ര ജൂബിലി ഫെല്ലോഷിപ്പും സംയുക്തമായി 70 കലാ കായിക പ്രതിഭകളെ പരിശീലകരായി തെരഞ്ഞെടുത്തു കല കായിക താരങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനവും പരിശീലനവും നല്‍കാനായി ആരംഭിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. പദ്ധതിയുടെ ചെലവ് കേരള സര്‍ക്കാരും ജില്ലാ ഭരണകൂടവും തുല്യമായാണ് വഹിക്കുന്നത്.

തീരദേശത്തുള്ളവര്‍ക്കും മറ്റുള്ളവര്‍ക്കുമായി സംസ്ഥാന യുവജന കാര്യ ഷേമ ബോര്‍ഡും സ്‌പോര്‍ട്‌സ് കൗണ്‍സിലും കോഴിക്കോട് ജില്ലാ ഭരണകൂടവും ആവിഷ്‌കരിച്ചു നടത്തുന്ന ആദ്യത്തെ ബീച്ച് അടിസ്ഥാനമാക്കി ഉള്ള കായിക മേളയാണ് ഇത്.

നാല് ദിവസങ്ങളിലായി കോഴിക്കോട്, പുതിയാപ്പ ബീച്ച് കേന്ദ്രീകരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. ഫുട്‌ബോള്‍, വോളിബോള്‍, കബഡി, കമ്പവലി എന്നീ ഇനങ്ങളില്‍ പൊതുവായും ഫുട്‌ബോള്‍, കമ്പവലി എന്നീ ഇനങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായും മത്സരം സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ കലക്ടര്‍ സാംബശിവറാവു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എസ് സുലൈമാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സമാപന സമ്മേളനം ഡിസംബര്‍ ഏഴിന് വൈകിട്ട് ഏഴുമണിക്ക് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം കെ രാഘവന്‍ എംപി മുഖ്യാതിഥിയാവും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ രാജഗോപാല്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡണ്ട് ടി പി ദാസന്‍ എന്നിവര്‍ പങ്കെടുക്കും.

Tags: