കൊവിഡ് മൂലം മരണമടഞ്ഞ പട്ടികജാതിയിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പ്രത്യേക വായ്പ
ഇടുക്കി: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗം പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയിൽപ്പെട്ടവരുടെ ആശ്രിതർക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയിൽ പരിഗണിക്കുവാൻ അർഹരായ പട്ടികജാതിയിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രധാന വരുമാനദായകന്റെ മരണം മൂലം ഉപജീവനമാർഗ്ഗം അടഞ്ഞ അംഗങ്ങളുടെ പുനരുജ്ജീവനത്തിനായി കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ രൂപം നൽകിയ വായ്പാപദ്ധതി ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ വായ്പയും നിശ്ചിത നിരക്കിൽ നൽകുന്ന സബ്‌സിഡിയും സമന്വയിപ്പിച്ചാണ് നടപ്പിലാക്കുന്നത്.
കൊവിഡ് പിടിപെട്ടു മരണമടഞ്ഞ പട്ടികജാതിയിൽപ്പെട്ട ഒരു വ്യക്തി കുടുംബത്തിന്റെ പ്രധാന വരുമാന ദായകനാണെങ്കിൽ അയാളുടെ തൊട്ടടുത്ത ആശ്രിതന് പദ്ധതിയിൽ വായ്പയ്ക്ക് അപേക്ഷിക്കാം. പരമാവധി അഞ്ച് ലക്ഷം രൂപവരെ മുതൽമുടക്ക് ആവശ്യമുള്ള സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നൽകുന്ന വായ്പയുടെ 20 ശതമാനം അഥവാ ഒരു ലക്ഷം രൂപ ഇതിൽ ഏതാണോ കുറവ് അത് സബ്‌സിഡിയായി കണക്കാക്കും. വായ്പയുടെ പലിശ നിരക്ക് ആറ് ശതമാനമായിരിക്കും. മരിച്ച വ്യക്തിയുടെ പ്രായം 18നും 60 വയസിനും ഇടയിൽ ആയിരിക്കണം.
അപേക്ഷകന്റെ കുടുംബ വാർഷികവരുമാനം മൂന്നു ലക്ഷം രൂപ അധികരിക്കാൻ പാടുള്ളതല്ല. പ്രധാന വരുമാനദായകൻ മരിച്ചത് കൊവിഡ് മൂലമാണ് എന്ന് തെളിയിക്കുന്നതിന് ആവശ്യമായ ആധികാരികമായ രേഖ അപേക്ഷകൻ ഹാജരാക്കണം. മാത്രമല്ല കോർപ്പറേഷന്റെ നിലവിലെ മറ്റ് വായ്പ നിബന്ധനകൾ പാലിക്കുന്നതിനും അപേക്ഷകൻ ബാധ്യസ്ഥനായിരിക്കും. താല്പര്യമുള്ളവർ നിശ്ചിത വിവരങ്ങൾ സഹിതം കോർപ്പറേഷന്റെ ജില്ലാ ഓഫീസിൽ ജൂൺ 26 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
