ഫ്‌ളോറിഡ തീരത്ത് സ്പാനിഷ് നിധി; 300 വര്‍ഷം പഴക്കമുള്ള വെള്ളി, സ്വര്‍ണ നാണയങ്ങള്‍ കണ്ടെത്തി

Update: 2025-10-03 05:32 GMT

ഫ്‌ളോറിഡ: നിധികളുടെ തീരം എന്നറിയപ്പെടുന്ന അറ്റ്‌ലാന്റിക് തീരത്ത് നിന്ന് 300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുങ്ങിയ സ്പാനിഷ് ട്രെഷര്‍ ഫ്‌ലീറ്റിന്റെ കപ്പലില്‍ നിന്ന് വെള്ളിയും സ്വര്‍ണവും നിറഞ്ഞ ആയിരത്തിലധികം നാണയങ്ങള്‍ കണ്ടെത്തി. 1715ല്‍ ബൊളീവിയ, മെക്‌സിക്കോ, പെറു മുതലായ കോളനികളില്‍ നിന്ന് സമ്പത്ത് സ്‌പെയിനിലേക്ക് കൊണ്ടുപോകുമ്പോഴാണ് രാജ്ഞി എലിസബത്ത് ഫര്‍ണീസിന്റെ കപ്പല്‍ വ്യൂഹം ഫ്‌ലോറിഡ തീരത്ത് തകര്‍ന്നത്. ഇപ്പോഴത്തെ കണ്ടെത്തലിന് ഏകദേശം 1 മില്യണ്‍ യുഎസ് ഡോളര്‍ (88 കോടി രൂപ) മൂല്യമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

കണ്ടെത്തിയ ഓരോ നാണയത്തിനും പറയാനൊരു ചരിത്രമുണ്ടാകുമെന്നാണ് ഗവേഷകര്‍ പറഞ്ഞത്. ''ഇത് വെറുമൊരു നിധിയല്ല, ചരിത്രത്തിന്റെ വാതില്‍ തുറക്കുന്ന താക്കോലാണ്,'' എന്നാണ് പര്യവേഷണത്തിന് നേതൃത്വം നല്‍കിയ സാല്‍ ഗുറ്റൂസോ പറയുന്നത്.

നിധിയുടെ 20 ശതമാനം പുരാവസ്തു ഗവേശണത്തിന് നല്‍കണമെന്നാണ് ഫ്‌ളോറിഡയിലെ നിയമം അനുശാസിക്കുന്നത്. നിധികളുടെ തീരം എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് ഇത്തരത്തിലുള്ള കണ്ടെത്തലുകള്‍ തുടര്‍ന്നും നടക്കുമെന്നാണ് പ്രതീക്ഷ.

Tags: