തൃശൂര്‍ ജില്ലയിലെ ചില കൃഷി ഓഫിസര്‍മാര്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നെന്ന് പരാതി

Update: 2022-02-14 14:45 GMT

മാള: മേല്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സര്‍ക്കുലറിനെ മറികടന്ന് സ്വന്തം ഇഷ്ടത്തിന് തിയ്യതികള്‍ മാറ്റി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കൃഷി ഉദ്യോഗസ്ഥരുടെ മേല്‍ നടപടി സ്വീകരിക്കണമെന്ന് മാള പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത് ആവശ്യപ്പെട്ടു.

തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ജില്ലയിലെ എല്ലാ കൃഷി ഓഫിസര്‍മാര്‍ക്കും കൃഷി ആവശ്യത്തിനുള്ള സൗജന്യ വൈദ്യുതി അനുകൂല്യം ലഭിക്കുന്നതിന് അപേക്ഷ സ്വീകരിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി28 എന്ന് രേഖപ്പെടുത്തി സര്‍ക്കുലര്‍ നല്‍കുകയും അത് എല്ലാ മാധ്യമങ്ങള്‍ക്കും നല്‍കുകയും ചെയ്തിരുന്നു. സര്‍ക്കുലറിലെ തിയ്യതി മറച്ചുവെച്ച് കൃഷി ഓഫിസര്‍മാര്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് തിയ്യതി മാറ്റി ഫെബ്രുവരി 18ആക്കി. അതനുസരിച്ചുള്ള സന്ദേശങ്ങളും നല്‍കി. മാള കൃഷി ഭവനിന്‍ നിന്നു മാത്രമല്ല പല കൃഷിഭവനില്‍ നിന്നും ഉത്തരത്തിലുള്ള സന്ദേശമാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്.

വളരെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷ നല്‍കണമെന്ന സന്ദേശം ലഭിച്ച കര്‍ഷകര്‍ ഭൂനികുതി അടക്കുന്നതിനും അപേക്ഷ നല്‍കുന്നതിനും തിരക്കുകൂട്ടുകയാണ്. ഇത് കൊവിഡ് കാലമായിട്ടും ഓഫിസുകളില്‍ തിരക്കിനു കാരണമായി.

തിയ്യതി മാറ്റി നോട്ടിസ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ കര്‍ഷകരെ സഹായിക്കുന്നവരാകണമെന്നും ജനങ്ങളെ അടിമകളായി കാണരുതെന്നും ഷാന്റി ജോസഫ് തട്ടകത്ത് നല്‍കിയ പരാതിയില്‍ പറയുന്നു.

Tags: