ന്യൂഡല്‍ഹി: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് ജന്തര്‍ മന്തറില്‍ ഒത്തുകൂടി നൂറുകണക്കിനാളുകള്‍. ഡല്‍ഹിയിലുടനീളമുള്ള വിദ്യാര്‍ഥികള്‍, ആക്ടിവിസ്റ്റുകള്‍, ട്രേഡ് യൂണിയന്‍ അംഗങ്ങള്‍, പൗരന്മാര്‍ എന്നിവരെല്ലാം പ്രതിഷേധത്തില്‍ അണിനിരന്നു. ഹൈദരാബാദ്, പട്‌ന, കൊല്‍ക്കത്ത, ലഖ്നൗ, വിശാഖപട്ടണം, വിജയവാഡ, പൂനെ തുടങ്ങിയ പ്രധാന നഗരങ്ങളിലും ഒരേസമയം പ്രതിഷേധങ്ങള്‍ നടന്നു.
'വെടിനിര്‍ത്തല്‍', 'വര്‍ണ്ണവിവേചനം അവസാനിപ്പിക്കുക', 'നദിയില്‍ നിന്ന് കടലിലേക്ക്, ഫലസ്തീന്‍ സ്വതന്ത്രമാകും' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.
'ഈ പ്രതിഷേധങ്ങള്‍ ലോകത്തിനുള്ള ഒരു സന്ദേശമാണ്. ഫലസ്തീനികളുടെ കഷ്ടപ്പാടുകള്‍ ഇന്ത്യ അവഗണിക്കില്ല. ഇസ്രായേല്‍ ആക്രമണം അവസാനിപ്പിച്ച് നീതി നടപ്പാക്കുന്നതുവരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ തുടരാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' സംഘാടകനായ സമീര്‍ അലി പറഞ്ഞു.
ഇന്ത്യ എപ്പോഴും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കൊപ്പമാണ് നിലകൊണ്ടത്. ലോകം നിശബ്ദമായിരിക്കുമ്പോള്‍ ആയിരക്കണക്കിന് നിരപരാധികളായ ഫലസ്തീനികള്‍ ജീവന്‍ നഷ്ടപ്പെടുന്നത് കാണുന്നത് വേദനാജനകമാണ്. നീതിയുടെയും കൊളോണിയല്‍ വിരുദ്ധ ഐക്യദാര്‍ഢ്യത്തിന്റെയും പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങള്‍ നമ്മുടെ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നുവെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
