സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സമാപിച്ചു; ജാതീയ വേര്‍തിരിവിന് മാറ്റം വരണമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

Update: 2021-10-16 12:49 GMT

തൃശൂര്‍: ജാതീയവും സാമൂഹികവുമായ വേര്‍തിരിവ് ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇതിന് മാറ്റം വരുത്താന്‍ നമ്മുടെ ചുറ്റുപാടുകളില്‍ നിന്നു തന്നെ ശ്രമമുണ്ടാകണമെന്നും പട്ടികജാതി വര്‍ഗ പിന്നാക്ക ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് പട്ടികജാതി, പട്ടികവര്‍ഗ പിന്നോക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ആചരിച്ച സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സമാപന സമ്മേളനം തൃശൂര്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പട്ടികജാതി, വര്‍ഗ പിന്നാക്കക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഈ വിഭാഗങ്ങളിലുള്ളവരെ അവരുടെ മികവിവനുസരിച്ച് സമൂഹത്തിന്റെ മുന്‍പന്തിയിലെത്തിക്കാനും ഇനിയും കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി. 

25 വര്‍ഷത്തെ അധികാര വികേന്ദ്രീകരണത്തിലൂടെ സമൂഹത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാക്കാനായി. എന്നാല്‍ അധികാര വികേന്ദ്രീകരണ ഫലം ഏറ്റവും കൂടുതല്‍ ലഭിക്കേണ്ടത് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്കാണ്. അത് അവര്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിലയിരുത്തണം. ആനുകൂല്യങ്ങള്‍ നല്‍കുന്നതിനേക്കാള്‍ പട്ടിക വിഭാഗങ്ങളുടെ സാമൂഹിക പുരോഗതിക്കുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിക്കേണ്ടത്. മികച്ച വിദ്യാഭ്യാസം, തൊഴില്‍ എന്നിവ നല്‍കുന്നതിലൂടെയാണ് അത് സാധ്യമാവുക. അതിനുള്ള തയ്യാറെടുപ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നുണ്ടെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

ഈ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനത്തിന് സഹായം നല്‍കും. സിവില്‍ സര്‍വീസ് രംഗത്തേക്ക് ട്രൈബല്‍ വിഭാഗം കുട്ടികളെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമവും നടത്തും. അതിന് ഉതകുന്ന പദ്ധതികള്‍ വകുപ്പുതലത്തില്‍ തന്നെ നടത്തും. അവരിലെ പ്രതിഭകളെ കണ്ടെത്തി പരിശീലനം നല്‍കുകയും അവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ രാജ്യത്തെ മികച്ച സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങളിലേക്ക് അയക്കുകയും ചെയ്യും. ഈ വര്‍ഷം അവരില്‍ നിന്നുള്ള അഞ്ച് പേര്‍ക്ക് പൈലറ്റ് ആകുന്നതിനുള്ള ട്രെയിനിംഗ് നല്‍കും. ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കൃത്യമായി വിനിയോഗിക്കണമെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

സാമൂഹ്യ വ്യവസ്ഥിതിയില്‍ കേരളത്തിന്റെ സ്ഥിതി വ്യത്യസ്തമാണെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സാമൂഹികമായ മുന്നേറ്റത്തില്‍ അടിസ്ഥാന വിഭാഗങ്ങളെ കൂടെനിര്‍ത്തണം. സമൂഹത്തിന്റെ നേതൃനിരയിലേക്ക് ഇവരെ ഉയര്‍ത്തണം. ഇതിനായി വിദ്യാഭ്യാസ കാര്യങ്ങളില്‍ മികച്ച നിലപാടെടുക്കുമെന്നും മന്ത്രി ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.

പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മേയര്‍ എം കെ വര്‍ഗീസ്, ടി എന്‍ പ്രതാപന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ എന്‍ ദേവിദാസ്, കൗണ്‍സിലര്‍ റെജി ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ എം ജി രാജമാണിക്യം സ്വാഗതവും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ലിസ ജെ മങ്ങാട്ട് നന്ദിയും പറഞ്ഞു. ചടങ്ങില്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ മന്ത്രിമാര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി ആദരിച്ചു.

'സമഗ്ര വികസനം സാമൂഹിക ഐക്യത്തിലൂടെ' എന്ന സന്ദേശമാണ് ഐക്യദാര്‍ഢ്യ പക്ഷാചരണത്തിലൂടെ വിളംബരം ചെയ്തത്.