കെ സ്വിഫ്റ്റ് വഴി സംസ്ഥാനത്ത് ഇതുവരെ അംഗീകാരം നല്‍കിയത് 17,500 സംരംഭങ്ങള്‍ക്ക്

Update: 2022-03-24 10:05 GMT

തിരുവനന്തപുരം; കേരളത്തിലെ വ്യവസായ സംരംഭങ്ങള്‍ക്ക് അംഗീകാര പത്രം നല്‍കുന്ന ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കെ സ്വിഫ്റ്റ് വഴി ഇതുവരെ അനുമതി നല്‍കിയത് 17,500ല്‍ കൂടുതല്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക്. 4,300 കോടിയലധികം നിക്ഷേപവും കേരളത്തില്‍ ഇതുവഴി ലഭിച്ചു. ഇത് കൂടാതെ 1,836 വ്യവസായ സംരംഭങ്ങള്‍ക്ക് വിവിധ വകുപ്പുകളില്‍നിന്നുമുള്ള അനുമതികള്‍ ലഭ്യമാക്കുന്നതിന് ഇതുവരെ കെ സ്വിഫ്റ്റ് മുഖേനെ സാധിച്ചിട്ടുണ്ട്.

ഒരു സംരംഭം തുടങ്ങുന്നതിന് വിവിധ വകുപ്പുകളുടെ അനുമതി ആവശ്യമാണ്. ഇതിനായി സംരംഭകന് വിവിധ ഓഫിസുകള്‍ കയറി ഇറങ്ങേണ്ടി വന്നിരുന്നു. വ്യവസായ വകുപ്പ് കെ സ്വിഫ്റ്റ് ഏകജാലക സംവിധാനം നടപ്പാക്കിയതോടെ സംരംഭകന് കേരളത്തില്‍ സുഗമമായി സ്ഥാപനം ആരംഭിക്കാനും മുന്നോട്ട് കൊണ്ടുപോകാനും സാധിക്കുന്നു.

സംസ്ഥാന, ജില്ല, വ്യവസായ പാര്‍ക്ക് തലങ്ങളില്‍ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. നിക്ഷേപകരുടെ സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിനായി സംരഭകത്വ പ്രോത്സാഹന സഹായ സെല്‍ ജില്ലാസംസ്ഥാന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അഗ്‌നിശമനസേന, തൊഴില്‍, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വൈദ്യുതി, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ്, ഭൂഗര്‍ഭജലം, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വനം, നഗരാസൂത്രണം, ഖനനംഭൂമിശാസ്ത്രം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ട്രേറ്റ് തുടങ്ങി വകുപ്പുകളുടെ സേവനമാണ് സംരംഭകന് കെസ്വിഫ്റ്റ് വഴി നല്‍കി വരുന്നത്.

kswift.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സംരംഭകര്‍ക്ക് സ്വന്തമായി ലോഗിന്‍ ഐഡി ഉണ്ടാക്കി സര്‍ട്ടിഫിക്കറ്റുകളും രേഖകളും മറ്റും അപ്ലോഡ് ചെയ്ത് വിവിധ വകുപ്പുകളുടെ അനുമതി നേടാവുന്നതാണ്.

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ എന്ന വിഭാഗത്തിന്റെ നിക്ഷേപപരിധി 10 കോടിയില്‍ നിന്നും 50 കോടി ആയി ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കെ സ്വിഫ്റ്റിന്റെ പുതിയ പതിപ്പ് തയ്യാറാക്കി. നേരത്തെ 10 കോടിയില്‍ താഴെ മുതല്‍മുടക്കു വരുന്നതും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുവപ്പു വിഭാഗത്തില്‍പ്പെടാത്തതുമായ സംരംഭങ്ങള്‍ക്കാണ് കെ സ്വിഫ്റ്റ് വഴി അംഗീകാര പത്രം നല്‍കിയിരുന്നത്.