വിമാനത്തിനുള്ളിലെ മുദ്രാവാക്യംവിളി: സിപിഎമ്മിന് തമിഴ്‌നാട്ടില്‍ അഭിപ്രായസ്വാതന്ത്ര്യം; കേരളത്തില്‍ ഭീകരത

Update: 2022-06-14 14:25 GMT

വിമാനത്തിനുള്ളിലെ മുദ്രാവാക്യം വിളി ഇന്ത്യയില്‍ ഇതാദ്യമല്ല. 2018 സപ്തംബര്‍ 3ന് ലൂയിസ് സോഫിയ എന്ന പെണ്‍കുട്ടി തൂത്തുക്കുടിയില്‍ അറസ്റ്റിലായത് വിമാനത്തിനുള്ളില്‍ മുദ്രാവാക്യം വിളിച്ചതിനാണ്. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേയായിരുന്നു 28കാരിയായ പെണ്‍കുട്ടിയുടെ പ്രതിഷേധം. ഈ പ്രതിഷേധത്തോട് സിപിഎം എടുത്ത നിലപാടും കേരളത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസിനോട് സ്വീകരിച്ച നിലപാടും സമാനമായിരുന്നില്ല. 

ഗവേഷകവിദ്യാര്‍ത്ഥിയായ ലൂയിസ് സോഫിയ എന്ന യുവതിയെ 2018 സപ്തംബര്‍ 3നാണ് തൂത്തുക്കുടിയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിനുള്ളില്‍വച്ച് കേന്ദ്ര സര്‍ക്കാരിനും അന്നത്തെ തമിഴ്‌നാട് ബിജെപി മേധാവി ഡോ തമിളിസൈ സൗന്ദരരാജനുമെതിരേ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റ് ചെയ്തത്. വിമാനത്തില്‍ ശല്യമുണ്ടാക്കിയെന്നായിരുന്നു കേസ്. ഡോ. തമിളിസൈ ഇപ്പോള്‍ തെലങ്കാന ഗവര്‍ണറാണ്. 

വിമാനത്തില്‍ സോഫിയയോടൊപ്പം പിതാവ് ഡോ. എ എ സ്വാമിയും ഉണ്ടായിരുന്നു. മുദ്രാവാക്യം വിളി കഴിഞ്ഞതോടെ അവരെ തൂത്തുക്കുടി പോലിസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലെത്തിച്ചു. ഇരുവരെയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തി. പിന്നീട് ഐപിസി 290 അനുസരിച്ച് കേസെടുത്തു. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നതിന് സാധാരണ ചുമത്തുന്ന വകുപ്പാണ് ഇത്.

അന്ന് വൈകീട്ട് ഏഴരയോടെ ഇവരെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 3ന്റെ വസതിയില്‍ ഹാജരാക്കി. കോടതി ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതിനിടയില്‍ സോഫിയക്ക് വയറുവേദന അനുഭവപ്പെട്ടു. ഉടനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സോഫിയക്കെതിരേ കേസെടുത്തതിനെതിരേ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധമുണ്ടായി. ഒടുവില്‍ സപ്തംബര്‍ 5ന് ഒരു നിബന്ധനയുമില്ലാതെ ഇവരെ ജാമ്യത്തില്‍ വിട്ടു. 

സോഫിയയുടെ അറസ്റ്റ് വലിയ പ്രതിഷേധത്തിനും വാഗ്വാദത്തിനും ഇടവരുത്തി. സാമൂഹികമാധ്യമങ്ങളില്‍ സോഫിയയെ പിന്തുണച്ച് സിപിഎം നേതാക്കളും അണികളും ഡിഎംകെ നേതാക്കളും ഇപ്പോഴത്തെ മുഖ്യമന്ത്രി സ്റ്റാലിനും രംഗത്തുവന്നു.

സോഫിയയുടെ അറസ്റ്റ് കാവി അസഹിഷ്ണുതയുടെ പ്രതിഫലനമാണെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. കൂടാതെ സോഫിയയുടെ അഭിപ്രായസ്വാതന്ത്ര്യം ലംഘിക്കപ്പെട്ടെന്നും വാദിക്കപ്പെട്ടു.

തമിഴ്‌നാട്ടില്‍നിന്നുള്ള സിപിഎം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ ജി രാമകൃഷ്ണന്‍ സോഫിയയെ അറസ്റ്റ് ചെയ്തതിനെ അപലപിച്ചു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നുകയറ്റമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കമല്‍ഹാസനും സമാനമായ നിലപാടെടുത്തു.

ഇത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. എഐഎഡിഎംകെയും സമാനമായ നിലപാടെടുത്തു. അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ചു. 

'ആവിഷ്‌കാര സ്വാതന്ത്ര്യം എന്നതിനര്‍ത്ഥം നിങ്ങള്‍ക്ക് എവിടെയും എന്തും പറയാമെന്നല്ല. ഒരാള്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ശക്തമായ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും അതിനുവേണ്ടി നീക്കിവച്ച സ്ഥലങ്ങളുണ്ട്. അത് ജനാധിപത്യത്തില്‍ അനുവദനീയമാണ്, പക്ഷേ ഈ വ്യക്തിയുടെ (സോഫിയ) വിമാനത്തിലെ പെരുമാറ്റം അതില്‍ പെടില്ല''- ആ സമയത്ത് മന്ത്രിയായിരുന്ന ഡി ജയകുമാര്‍ പറഞ്ഞു. 

'ഇത്തരത്തിലുള്ള മുദ്രാവാക്യം നിങ്ങള്‍ ഒരു വിമാനത്തിനുള്ളില്‍ അനുവദിച്ചാല്‍, പാര്‍ട്ടിയുടെ നേതാക്കളെ അവരുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ അനുവദിക്കാത്തവണ്ണം പലരും ശല്യപ്പെടുത്തും. സുരക്ഷാഭീഷണിയുണ്ടാക്കും''- അദ്ദേഹം പറഞ്ഞു.

മന്ത്രിക്കെതിരേ ഡിഎംകെയും സിപിഎമ്മും സിപിഐയും രംഗത്തുവന്നു. സ്റ്റാന്റ് വിത്ത് സോഫിയ ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി.

ആവിഷ്‌കാരസ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്നായിരുന്നു ബിജെപിയുടെ നിലപാട്. ഡിഎംകെയുടെ നിലപാടും വ്യത്യസ്തമായിരുന്നില്ല.

ഇന്ന് കേരളത്തില്‍ സിപിഎം പ്രകടിപ്പിച്ച എല്ലാ ആശങ്കയും അന്ന് ബിജെപിയും എഐഎഡിഎംകെയും പ്രകടിപ്പിച്ചു. അന്നവിടെ സിപിഎം നേതൃത്വം പറയുന്നതാണ് ഇന്നിവിടെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുന്നത്.