ഭാരതപ്പുഴയില്‍ തലയോട്ടിയും എല്ലുകളും കണ്ടെത്തിയ സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു; ദുരൂഹതയില്ലെന്ന് പോലിസ്

Update: 2021-02-11 01:37 GMT

മലപ്പുറം: ഭാരതപ്പുഴയില്‍ ചമ്രവട്ടം പാലത്തിന് സമീപം മനുഷ്യന്റെ തലയോട്ടിയും മുണ്ടില്‍ പൊതിഞ്ഞ നിലയില്‍ എല്ലുകളും കണ്ടെത്തിയ സംഭവത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. എടപ്പാള്‍ പൊല്‍പ്പാക്കര സ്വദേശി ആനംകുന്നത്ത് തുപ്രന്‍(80)ന്റേതാണ് എല്ലുകളും തലയോട്ടിയുമെന്ന് പോലിസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ദുരൂഹതയില്ലെന്നും പോലിസ് അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭാരതപ്പുഴയില്‍ നരിപ്പറമ്പില്‍ ചമ്രവട്ടം പാലത്തിന് താഴെയുള്ള കലുങ്കിന് സമീപത്തുനിന്ന് മനുഷ്യ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊന്നാനി പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ തുടയെല്ലിലെ സ്റ്റീല്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് മരിച്ചയാളെ തിരിച്ചറിയാന്‍ സഹായിച്ചത്. മൂന്ന്് വര്‍ഷം മുമ്പാണ് തുപ്രന്‍ മരിച്ചത്. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയും ചെയ്തു. പിന്നീട് വീട് ഭാഗം വച്ചശേഷം നിര്‍മാണപ്രവര്‍ത്തനത്തിന് കുഴിയെടുത്തപ്പോള്‍ എല്ലുകള്‍ ലഭിച്ചു. കുടുംബക്കാര്‍ അത് ശേഖരിച്ച് തിരുനാവായിലും ചമ്രവട്ടത്തും ഫെബ്രുവരി രണ്ടിന് ഒഴുക്കിക്കളഞ്ഞു. അതാണ് പാലത്തിന് സമീപം വന്നടിഞ്ഞത്.

നേരത്തെ വീഴ്ചയില്‍ തുടയെല്ല് പൊട്ടിയതിനെത്തുടര്‍ന്ന് തുപ്രന് ശസ്ത്രക്രിയനടത്തി സ്റ്റീല്‍ പിടിപ്പിച്ചിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ച ഈ സ്റ്റീല്‍ റോഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എടപ്പാളിലെ ആശുപത്രിയില്‍ നിന്ന് തുപ്രന്റെ വിവരങ്ങള്‍ ലഭിച്ചതെന്ന് പൊന്നാനി സിഐ മഞ്ജിത്‌ലാല്‍ പറഞ്ഞു.