ഷാരോണ്‍ വധം: പ്രതി ഗ്രീഷ്മയുടെ വീടിന്റെ സീല്‍ തകര്‍ത്ത നിലയില്‍; തെളിവ് നശിപ്പിക്കാന്‍ ശ്രമമെന്ന് സംശയം

Update: 2022-11-05 06:30 GMT

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ പോലിസ് സീല്‍ ചെയ്ത വീടിനുള്ളില്‍ ആരോ അതിക്രമിച്ച് കയറിയെന്്‌ന സംശയം. സീല്‍ തകര്‍ത്ത് വാതില്‍ തുറന്നാണ് വീടിനുള്ളില്‍ കയറിയിരിക്കുന്നത്. കൊലപാതകം നടന്ന തമിഴ്‌നാട് രാമവര്‍മന്‍ചിറയിലെ വീട്ടിലാണ് സംഭവം. കേസന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയുടെ വീട് പോലിസ് നേരത്തെ സീല്‍ ചെയ്തിരുന്നു.

സ്ഥലത്ത് തമിഴ്‌നാട് പോലിസ് പരിശോധന തുടരുകയാണ്. ഷാരോണ്‍ വധക്കേസ് അന്വേഷിക്കുന്ന പാറശാല പോലിസും ഇവിടേയ്ക്ക് തിരിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗ്രീഷ്മയുടെ വീട്ടിലേക്ക് പോവും. സംഭവിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. തെളിവുനശിപ്പിക്കാന്‍ ബോധപൂര്‍വം നടന്ന പരിശ്രമമാണോ അതോ അടഞ്ഞുകിടന്ന വീടിനുള്ളില്‍ മോഷണ ശ്രമമുണ്ടായതാണോ എന്ന് പോലിസ് പരിശോധിക്കും.

ഈ വീടിനു സമീപത്തുനിന്ന് നിര്‍ണായക തെളിവായ വിഷക്കുപ്പി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അതേസമയം, പോലിസ് കസ്റ്റഡിലുള്ള ഗ്രീഷ്മയെ അന്വേഷണസംഘം ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും. കസ്റ്റഡിയിലുള്ള അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ എന്നിവര്‍ക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്യും. ഇതോടെ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

Tags:    

Similar News