സോളാര്‍ കേസ് പ്രതിയുടെ രഹസ്യമൊഴി; ലൈംഗിക പീഡന കേസില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്‌തേക്കും

തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തി ബലമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്യുക

Update: 2022-07-02 09:12 GMT

തിരുവനന്തപുരം: ലൈംഗീക പീഡന പരാതിയില്‍ പി സി ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. മ്യൂസിയം പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡന പരാതിയിലാണ് അറസ്റ്റ് ചെയ്യാന്‍ നീക്കം. സോളാര്‍ തട്ടിപ്പ് കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തി ബലമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്യുക.

354,354എ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പീഡനശ്രമം, ഫോണില്‍ അശ്ലീല സന്ദേശമയച്ചു, ലൈംഗിക താത്പര്യത്തോടുകൂടി കടന്ന് പിടിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്. 2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് സംഭവം നടന്നതെന്ന് പരാതിക്കാരി മൊഴിയില്‍ പറയുന്നു.

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യാനായിരുന്നു പിസി ജോര്‍ജിനെ വിളിച്ചു വരുത്തിയത്. ഇന്ന് രാവിലെ 11ന് തിരുവനന്തപുരത്ത് ഹാജരാകണം എന്നാവശ്യപ്പെട്ട് പോലിസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് ഹാജരാകാമെന്ന് പി സി മറുപടി നല്‍കി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പി സി ജോര്‍ജും സ്വപ്‌ന സുരേഷുമാണ് കേസിലെ പ്രതികള്‍.

പോലിസ് നാടകീയമായി പിസി ജോര്‍ജ്ജിനെ വിളിച്ച് വരുത്തി പീഡനക്കേസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങുകയായിരുന്നു.

Tags:    

Similar News