ചിന്തന്‍ ശിബിരത്തിലെ ലൈംഗികാക്രമണം: ഷാഫിയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കെ സുധാകരന്‍ എംപി

Update: 2022-07-08 09:05 GMT

പാലക്കാട്: പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിര കാംപുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വന്ന വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

ഈ വിഷയവുമായി ബന്ധപ്പെട്ട് താന്‍ അതിനെ നിസ്സാരവത്കരിച്ച് പ്രതികരിച്ചെന്ന അവാസ്തവമായ വാര്‍ത്ത ദൃശ്യമാധ്യമങ്ങള്‍ നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരമൊരു വാര്‍ത്തയില്‍ ഒരു കഴമ്പുമില്ല. നേതൃത്വത്തിന് പരാതി ലഭിച്ചാല്‍ അത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കും. സ്ത്രീപക്ഷ നിലപാടുകള്‍ എന്നും ഉയര്‍ത്തിപിടിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും സുധാകരന്‍ പറഞ്ഞു.

ചിന്തന്‍ശിബര കാംപില്‍ ഒരു വനിതാ അംഗത്തോട് മറ്റൊരു അംഗമായ വിവേക് നായര്‍ മോശമായി പെരുമാറിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇയാള്‍ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നടപടിയുമെടുത്തു. ഗുരുതരമായ ആരോപണമുയര്‍ന്നിട്ടും പോലിസിനെ അറിയിക്കാത്തതില്‍ പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

എന്നാല്‍ തങ്ങള്‍ക്ക് രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്.

കാംപില്‍ വിവേക് നായരുടെ ഭാഗത്ത് നിന്ന് സംഘടനാ മര്യാദക്ക് നിരക്കാത്ത പെരുമാറ്റം വന്നപ്പോഴുണ്ടായ വാക്കുതര്‍ക്കത്തെയും,സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിനെകുറിച്ചും അഖിലേന്ത്യാ നേതൃത്വത്തിന് ലഭിച്ച പരാതിയില്‍ സംഘടനാപരമായി നടപടിയെടുത്തുവെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം.

Tags:    

Similar News