ലൈംഗികാതിക്രമം: ജാര്‍ഖണ്ഡില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

Update: 2022-07-08 12:13 GMT

റാഞ്ചി: ജാര്‍ഖണ്ഡില്‍ ഐഐടി വിദ്യാര്‍ത്ഥിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഖുന്തിയില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായ സയ്യിദ് റിയാസ് അഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഉദ്യോഗസ്ഥനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഐഐടിയിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് നടപടി.

മുഖ്യമന്ത്രി ഹേമന്ത് സോറനാണ് സയ്യിദ് റിയാസ് അഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചത്. ഇയാള്‍ക്കെതരേ ലൈംഗികാതിക്രമത്തിന് കേസെടുക്കാനും നിര്‍ദേശം നല്‍കി- മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് അറിയിച്ചു.

ഐപിസി 354, 354എ, 509 വകുപ്പുകളനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. സ്ത്രീകളുടെ അന്തസ്സിനെ ചോദ്യംചെയ്യുക, അന്തസ്സിനെ കെടുത്തുംവിധം വാക്കുകള്‍ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

ജൂലൈ 5 മുതല്‍ 14 ദിവസത്തേക്കാണ് റിമാന്‍ഡ്.

8 വിദ്യാര്‍ത്ഥിനികളാണ് സംസ്ഥാനത്തിനു പുറത്തുനിന്ന് ഖുന്തിയില്‍ പരിശീലനത്തിനെത്തിയത്. വൈകീട്ട് ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണറുടെ വസതിയില്‍ ഇവര്‍ക്ക് പാര്‍ട്ടി നല്‍കി.

ഒരുപെണ്‍കുട്ടി തനിച്ചായ സമയത്ത് അവരോട് മോശമായി പെരുമാറുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. ആരോപണത്തില്‍ പ്രഥമദൃഷ്്ട്യാ കഴമ്പുണ്ടെന്നാണ് പോലിസിന്റെ നിഗമനം.