അടിമലത്തുറയില്‍ സ്ത്രീയടക്കമുള്ളവരെ ആക്രമിച്ച സംഭവം; ഏഴ് പേര്‍ അറസ്റ്റില്‍

Update: 2025-08-25 05:51 GMT

തിരുവനന്തപുരം: അടിമലത്തുറയില്‍ വാഹന തടയല്‍ പ്രശ്‌നത്തെ തുടര്‍ന്ന് സ്ത്രീയടക്കമുള്ളവരെ ആക്രമിച്ച സംഭവത്തില്‍ വിഴിഞ്ഞം പോലിസ് ഏഴ് പേരെ അറസ്റ്റു ചെയ്തു. ഇന്റര്‍ലോക്ക് സ്ഥാപിക്കുന്ന പണി നടക്കുന്ന സ്ഥലത്ത് ഇരുചക്രവാഹനം തടഞ്ഞുവെന്ന കാരണമാണ് സംഘര്‍ഷത്തിന് കാരണം.

ലൂര്‍ദുപുരം ഉണ്ടവിളാകം സ്വദേശി ജിമ്മി (25), കൊച്ചുപള്ളി സ്വദേശി ജിനോ (24), കരിങ്കുളം സ്വദേശികളായ അനീഷ് (24), ആര്‍ട്ടിന്‍ (23), പുല്ലുവിള സ്വദേശികളായ ക്രിസ്തുദാസ് (24), ഔസേപ്പ്(21), ഇമ്മാനുവല്‍ (23) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം വാഹനം തടഞ്ഞുവെന്ന കാര്യം ചൂണ്ടിക്കാട്ടി പ്രതികള്‍ അടിമലത്തുറയില്‍ എത്തിയപ്പോള്‍ നാട്ടുകാരുമായി വാക്കേറ്റമുണ്ടായതായി പോലിസ് അറിയിച്ചു. പ്രദേശത്ത് കടലിലേക്കിറങ്ങുന്നതിനുള്ള നിയന്ത്രണം നിലനിന്നിരുന്നുവെങ്കിലും, പ്രതികള്‍ മദ്യലഹരിയില്‍ എത്തിയതിനാല്‍ സംഘര്‍ഷം ശക്തമായി.

പ്രതികള്‍ നാട്ടുകാരെ ആക്രമിക്കുകയും കലഹം സൃഷ്ടിക്കുകയും ചെയ്തതായി ആരോപണമുണ്ട്. പ്രതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ക്കെതിരെയും കേസ് എടുത്തതായി പോലിസ് അറിയിച്ചു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags: