ക്രിക്കറ്റ് മല്‍സരത്തിനിടെയുണ്ടായ തേനീച്ചയുടെ ആക്രമണം; കുത്തേറ്റ മുതിര്‍ന്ന അമ്പയര്‍ മരിച്ചു

Update: 2026-02-20 07:15 GMT

ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ക്രിക്കറ്റ് മൈതാനത്തെ നടുക്കി തേനീച്ചക്കൂട്ടത്തിന്റെ അപ്രതീക്ഷിത ആക്രമണം. തേനീച്ചയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന മുതിര്‍ന്ന ക്രിക്കറ്റ് അമ്പയര്‍ മാണിക് ഗുപ്ത (60) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഉന്നാവോയിലെ അംബികാപുരത്തുള്ള രാഹുല്‍ സപ്രു സ്റ്റേഡിയത്തില്‍ നടന്ന കെ.സി.എ അണ്ടര്‍-13 ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം.

സ്റ്റേഡിയത്തിലെ പിച്ച്-ബിയില്‍ മല്‍സരം ആവേശകരമായി പുരോഗമിക്കുന്നതിനിടെയാണ് വന്‍ തേനീച്ചക്കൂട്ടം മൈതാനത്തേക്ക് ഇരച്ചെത്തിയത്. ഒരു ഇന്നിംഗ്സിലെ 40 ഓവറുകള്‍ പൂര്‍ത്തിയായി രണ്ടാമത്തെ ഇന്നിംഗ്സിന്റെ 17.5 ഓവര്‍ കഴിഞ്ഞ സമയത്തായിരുന്നു ആക്രമണം. ഈ സമയം മാണിക് ഗുപ്ത തന്റെ സഹ അമ്പയറായ ജഗദീഷിനായി മൈതാനത്ത് കാത്തുനില്‍ക്കുകയായിരുന്നു.

തേനീച്ചകള്‍ ഇരച്ചെത്തുന്നത് കണ്ട് താരങ്ങളും കാണികളും ജീവന്‍ രക്ഷിക്കാനായി ചിതറിയോടി. പല കളിക്കാരും തേനീച്ചയുടെ കുത്തേല്‍ക്കാതിരിക്കാന്‍ മൈതാനത്ത് തന്നെ കമിഴ്ന്നു കിടന്നു. എന്നാല്‍ മാണിക് ഗുപ്തയ്ക്ക് പെട്ടെന്ന് പ്രതികരിക്കാന്‍ സാധിക്കുന്നതിന് മുന്‍പേ തേനീച്ചകള്‍ അദ്ദേഹത്തെ വളയുകയായിരുന്നു. ശരീരമാസകലം കുത്തേറ്റ അദ്ദേഹം മിനിറ്റുകള്‍ക്കുള്ളില്‍ മൈതാനത്ത് ബോധരഹിതനായി വീണു.

മൈതാനത്തുണ്ടായിരുന്നവര്‍ ഉടനടി അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില അതീവ ഗുരുതരമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ശുക്ലഗഞ്ചിലെ ആശുപത്രിയിലേക്കും അവിടെ നിന്ന് കാണ്‍പൂരിലെ എല്‍.എല്‍.ആര്‍ ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ ചികില്‍സയ്ക്കായി പിന്നീട് കാണ്‍പൂരിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സഹ അമ്പയര്‍ ജഗദീഷ് ശര്‍മ്മയ്ക്കും പത്തോളം കളിക്കാര്‍ക്കും പരിക്കേറ്റെങ്കിലും അവര്‍ അപകടനില തരണം ചെയ്തു.

കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി കാണ്‍പൂര്‍ ക്രിക്കറ്റ് അസോസിയേഷന്റെ (KCA) സജീവ അമ്പയറായിരുന്നു മാണിക് ഗുപ്ത. ഈ ദാരുണ സംഭവത്തെത്തുടര്‍ന്ന് ടൂര്‍ണമെന്റിലെ ബാക്കി മല്‍സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.