സോപോറില്‍ സുരക്ഷാസേന മൂന്ന് സായുധരെ വധിച്ചു

Update: 2021-08-24 14:47 GMT

സോപോര്‍: ജമ്മു കശ്മീരിലെ സോപാറില്‍ സുരക്ഷാസേന മൂന്ന് സായുധരെ വധിച്ചതായി ജമ്മു പോലിസ് അറിയിച്ചു. മൂന്ന് പേരും ഏത് സംഘടനയില്‍പെട്ടവരാണെന്ന് തിരിച്ചിറിഞ്ഞിട്ടില്ലെന്ന് പോലിസ് പറഞ്ഞു. അവരുടെ കയ്യില്‍ നിന്ന് തോക്കുകളും തിരകളും കണ്ടെടുത്തു.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ കയ്യില്‍ നിന്ന് ലഭിച്ച ചില സൂചനകളുടെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് സായുധരെ വധിച്ചതെന്നാണ് പോലിസ് അവകാശപ്പെടുന്നത്. കീഴടങ്ങാനുള്ള അവസരം നല്‍കിയെന്നും എന്നാല്‍ അവര്‍ അതിന് തയ്യാറായില്ലെന്നും പോലിസ് പറയുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ നടന്നത്. അവിടെനിന്നാണ് മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അതേസമയം മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഷോപിയാനിലെ ഫൈസര്‍ ഫയാസ്, മുസ്തഫ ഷെയ്ക്ക്, റമീസ് അഹ് തുടങ്ങിയവാരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കെതിരേ നിരവധി കേസുകള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തതായി പോലിസ് പറയുന്നു.

ജമ്മു കശ്മീര്‍ പോലിസ്, സിആര്‍പിഎഫ്, കരസേനയുടെ ഏതാനും വിഭാഗങ്ങള്‍ എന്നിവരാണ് ഓപറേഷന് നേതൃത്വം നല്‍കിയത്. ഈ വര്‍ഷം മാത്രം നൂറോളം പേര്‍ കശ്മീര്‍ ഡിവിഷനില്‍ മാത്രം കൊല്ലപ്പെട്ടു.