തിരുവനന്തപുരത്ത് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനിടെ മേയറുടെ കാര്‍; ഗുരുതര സുരക്ഷാ വീഴ്ച്ച

പ്രോട്ടോക്കോള്‍ പ്രകാരം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുള്ളിലേക്ക് മറ്റൊരു വാഹനം കയറാന്‍ പാടില്ല

Update: 2021-12-24 06:36 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് രാഷ്ട്രപതിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടെ ഗുരുതര സുരക്ഷാ വീഴ്ച്ച. സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണവിഭാഗവും പോലിസും അന്വേഷണമാരംഭിച്ചു.

ഇന്നലെ തിരുവനന്തപരം വിമാനത്താവളത്തില്‍ നിന്ന് രാഷ്ട്രപതിയെ സ്വീകരിച്ച ശേഷം പൂജപ്പുരയിലേക്കുള്ള യാത്രക്കിടെയാണ് സുരക്ഷാ വീഴ്ച്ചയുണ്ടായത്. രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനം കയറ്റുകയായിരുന്നു. പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലുള്ളത്. ഈ വാഹന വ്യൂഹത്തില്‍ എട്ടാമത്തെ വാഹനത്തിന്റെ പുറകിലായാണ് മേയറുടെ വാഹനം കയറിയത്.

രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി തുമ്പ സെന്റ് സേവ്യേര്‍സ് മുതല്‍ മേയറുടെ വാഹനം സഞ്ചരിച്ചിരുന്നു. ജനറല്‍ ആശുപത്രിയുടെ ഭാഗത്തെത്തിയപ്പോള്‍ മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുള്ളിലേക്ക് കയറ്റുകയും എട്ടാമത്തെ വാഹനത്തിന് പുറകിലാവുകയും ചെയ്തു. ഇതോടെ പുറകിലുള്ള വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തി. തലനാരിഴയ്ക്കാണ് അപകടം സംഭവിക്കാതിരുന്നത്.

പ്രോട്ടോക്കോള്‍ പ്രകാരം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുള്ളിലേക്ക് മറ്റൊരു വാഹനത്തിന് കയറാനുള്ള അനുവാദമില്ല. അതേസമയം കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദില്ലിക്ക് മടങ്ങി. ഇന്നലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കുടുംബത്തോടൊപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

Tags: