തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ടാം ഹജ്ജ് സംഘം തിങ്കളാഴ്ച പുറപ്പെട്ടു; ചൊവ്വാഴ്ച രണ്ട് വിമാനങ്ങള്‍

Update: 2022-06-13 18:41 GMT

നെടുമ്പാശ്ശേരി: തമിഴ്‌നാട്ടില്‍നിന്നുള്ള രണ്ടാമത്തെ ഹജ്ജ് സംഘം നെടുമ്പാശ്ശേരിയില്‍ നിന്ന് തിങ്കളാഴ്ച പുറപ്പെട്ടു. ഉച്ചക്ക് 1.55യ്ക്കുള്ള എസ് വി 5735 നമ്പര്‍ വിമാനത്തില്‍ 365 തീര്‍ത്ഥാടകരാണുള്ളത്. സഊദി സമയം വൈകുന്നേരം 4:30ന് ഇവര്‍ മദീനിയിലെത്തി. ഇതോടെ തമിഴ്‌നാട്ടില്‍ നിന്ന് 728 തീര്‍ത്ഥാടകര്‍ മദീനയിലെത്തി. ശേഷിക്കുന്നവര്‍ അടുത്ത ദിവസങ്ങളില്‍ പുറപ്പെടും.

നാളെ (ചൊവ്വ) പുലര്‍ച്ചെ 6.05 മണിക്ക് പുറപ്പെടുന്ന എസ് വി 5751 നമ്പര്‍ വിമാനത്തില്‍ കേരളത്തില്‍ നിന്നുള്ള 365 തീര്‍ത്ഥാടകരും രാത്രി 9.30ന് പുറപ്പെടുന്ന എസ് വി 5749 നമ്പര്‍ വിമാനത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരുമാണുള്ളത്.

ബുധനാഴ്ച ഉച്ചക്ക് 12.30ന് പുറപ്പെടുന്ന എസ് വി 5717 നമ്പര്‍ വിമാനത്തില്‍ തമിഴ്‌നാട്, പോണ്ടിച്ചേരി, അന്തമാന്‍ എന്നിവിടങ്ങളിലെ തീര്‍ത്ഥാടകരാണ് പോകുന്നത്.

ഇന്ന് പുറപ്പെട്ട തീര്‍ത്ഥാടകര്‍ക്കുള്ള യാത്രയയപ്പ് സംഗമത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി പ്രാര്‍ത്ഥന നടത്തി. ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ യാത്രയയപ്പ് സംഗമത്തില്‍ സംബന്ധിച്ചു.

കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റ് വഴി ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി 5241 പേര്‍ പുറപ്പെട്ടു. ഇതില്‍ 4370 പേര്‍ കേരളത്തില്‍ നിന്നുള്ളവരും 728 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും 143 പേര്‍ ലക്ഷദ്വീപില്‍ നിന്നുള്ള തീര്‍ത്ഥാടകരുമാണ്. ആകെ പുറപ്പെട്ടവരില്‍ 1850 പേര്‍ പുരുഷ തീര്‍ത്ഥാടകരും 3391 പേര്‍ സ്ത്രീ തീര്‍ത്ഥാടകരുമാണ്.