കര്‍ണാടകയിലേക്ക് പോയവരെ ചാപ്പ കുത്തിയ സംഭവം; മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

സാമൂഹിക പ്രവര്‍ത്തകനായ മുനീര്‍ പാറക്കടവത്ത് ആണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

Update: 2021-09-03 12:07 GMT

മാനന്തവാടി: കൊവിഡ് വ്യാപന പശ്ചാത്തത്തില്‍ കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്ക് ബാവലിയിലെ കര്‍ണാടക ചെക്ക് പോസ്റ്റില്‍ കൈയില്‍ സീല്‍ പതിപ്പിച്ച സംഭവത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനം ഉണ്ടായതായി ആരോപിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. സാമൂഹിക പ്രവര്‍ത്തകനായ മുനീര്‍ പാറക്കടവത്ത് ആണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

വയനാട്ടില്‍ നിന്നും കര്‍ണാടകയിലേക്ക് വിവിധ ആവശ്യങ്ങള്‍ക്ക് പോയ മലയാളികളുടെ കയ്യില്‍ മഷി പോലുള്ള ദ്രാവകം ഉപയോഗിച്ച് അടയാളം പതിച്ചാണ് കര്‍ണാടകയിലേക്ക് കടത്തിവിട്ടത്. ഇത്തരം ദുരനുഭവമുണ്ടായ പലരും സാമൂഹിക മാധ്യമങ്ങളില്‍ അടക്കം അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. കര്‍ണാടക ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നാണ് ഈ കടുത്ത മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടുള്ളത്. ഇക്കാര്യം കേരള ചീഫ് സെക്രട്ടറി/ദേശീയ മനുഷ്യാവകാശ കമ്മീഷന്‍/കര്‍ണാടക മനുഷ്യാവകാശ കമ്മീഷന്‍ എന്നിവരുമായി ബന്ധപ്പെട്ട വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മുനീര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News