അടിയന്തര ചികില്‍സാനിഷേധം; എസ്ഡിപിഐ പ്രതിഷേധിച്ചു

Update: 2020-05-26 07:00 GMT

വടകര: വടകര സഹകരണ ആശുപത്രിയില്‍ ഭര്‍ത്താവിനൊപ്പം ചികില്‍സക്കെത്തിയ യുവതിക്ക് ചികില്‍സ നിഷേധിക്കുകയും യുവതി താമസിക്കുന്ന പ്രദേശമായ താഴെ അങ്ങാടിയെ അധിക്ഷേപിക്കുകയും ചെയ്ത സഹകരണ ആശുപത്രി ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ വടകര മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

ഡിസ്‌ക് വേദനയുമായി ആശുപത്രിയിലെത്തിയ മസ്‌റൂറ സമീറി(29)ന് വടകര സഹകരണ ആശുപത്രി ജീവനക്കാര്‍ കൊവിഡ് ഭീതിയുടെ പേരില്‍ ചികില്‍സ നിഷേധിച്ചിരുന്നു. മസ്‌റൂറ താമസിക്കുന്ന പ്രദേശമായ താഴെ അങ്ങാടിക്കാരെ അപഹസിക്കുകയും ചെയ്തു. മസ്‌റൂറയുടെ കുടുംബം താമസിക്കുന്ന താഴെ അങ്ങാടിയില്‍ കൊവിഡ് പോസിറ്റീവ് രോഗികളുണ്ട് എന്നായിരുന്നു ആരോപണം. മസ്‌റൂറയുടെ ഭര്‍ത്താവ് സമീര്‍ കളരിക്കണ്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയാണ് വിവരം പുറത്തുവന്നത്. 

സഹകരണ ആശുപ്രതിക്ക് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് നിസാം പുത്തൂര്‍, മുനിസിപ്പല്‍ സെക്രട്ടറി ഹക്കിം പി എസ്, സവാദ് വടകര, നൗഫല്‍ സി വി, ഹാഷിദ് ഖാലിദ്, താഹ പി ടി, അസീബ് മുക്കോല ഭാഗം എന്നിവര്‍ പങ്കെടുത്തു.