മൂന്ന് മണ്ഡലങ്ങളില്‍ തിരക്കിട്ട പര്യടനവുമായി എസ്ഡിപിഐ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി ഡോ. തസ്‌ലിം റഹ്മാനി

Update: 2021-04-03 13:17 GMT

മലപ്പുറം: എസ്ഡിപിഐ മലപ്പുറം ലോക്‌സഭാ സ്ഥാനാര്‍ഥി ഡോ. തസ്‌ലിം റഹ്മാനി മൂന്ന് മണ്ഡലങ്ങളില്‍ പര്യടനം നടത്തി. രാവിലെ പെരിന്തല്‍മണ്ണ മണ്ഡലത്തിലും ഉച്ചയ്ക്ക് മലപ്പുറം മണ്ഡലത്തിലും രാത്രി കൊണ്ടോട്ടി മണ്ഡലത്തിലുമാണ് അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയത്. രാവിലെ വളപുരം, ചെമ്മലശ്ശേരി, പുലാമന്തോള്‍, കട്ടുപ്പാറ, ഏലംകുളം, മുതുകുറിശി, കുന്നപ്പള്ളി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വോട്ടര്‍മാരെ നേരില്‍ കാണുകയും കവലയോഗങ്ങളില്‍ സംസാരിക്കുകയും ചെയ്തു. അഡ്വ. എ എ റഹീം, ലത്തീഫ് എടക്കര, മുര്‍ഷിദ് പെരിന്തല്‍മണ്ണ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

മലപ്പുറം മണ്ഡലത്തില്‍ കോട്ടപ്പടി, ആലത്തൂര്‍പ്പടി, വെള്ളൂര്‍ എന്നിവിടങ്ങളിലായിരുന്നു പര്യടനം. അഡ്വ. സാദിഖ് നടുത്തൊടി, സിദ്ധിഖ് മാസ്റ്റര്‍, നസ്‌റുദ്ദീന്‍ ബാവ, പി കെ സലാം, എം അബ്ദു നാസര്‍, സാദിഖ് ചെമ്മകടവ് എന്നിവര്‍ നേതൃത്വം നല്‍കി. കേരളത്തിലെ ഇടത്,വലത് മുന്നണികള്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ഒന്നും പറയുന്നില്ലെന്ന് സ്ഥാനാര്‍ഥി തസ്‌ലിം റഹ്മാനി കോട്ടപ്പാടിയിലെ പൊതുയോഗത്തില്‍ പറഞ്ഞു.

കൊണ്ടോട്ടി മണ്ഡലത്തിലെ പരിപാടികള്‍ പോത്ത്‌വെട്ടിപ്പാറയില്‍ നിന്നുമാണ് ആരംഭിച്ചത്. മുസ്‌ലിയാരങ്ങാടി, നെടിയിരുപ്പ് എന്നിവിടങ്ങളില്‍ ചുറ്റി കൊണ്ടോട്ടി ബൈപ്പാസിലെത്തി അവിടെ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനമായാണ് സ്ഥാനാര്‍ത്ഥിയെ പൊതുസമ്മേളന വേദിയായ ചുക്കാന്‍ സ്‌റ്റേഡിയത്തിലേക്ക് ആനയിച്ചത്. റോഡിനിരുവശവും തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിനു നേരെ തസ്‌ലിം റഹ്മാനി കൈവീശി അഭിവാദ്യം ചെയ്തു. കൊണ്ടോട്ടി മണ്ഡലം നേതാക്കളായ നൗഷാദ് പുളിക്കല്‍, നവാസ് എളമരം, മുന്‍ കൊണ്ടോട്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അബ്ദുല്‍ ഹക്കീം എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

Tags:    

Similar News