ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കാതോര്‍ക്കാത്ത ഭരണാധികാരികളാണ് മലപ്പുറത്തിന്റെ ശാപം: പി അബ്ദുല്‍ ഹമീദ്

Update: 2019-01-31 10:32 GMT

കോട്ടക്കല്‍: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കാതോര്‍ക്കാത്ത ഭരണാധികാരികളാണ് മലപ്പുറത്തിന്റെ ശാപമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍. തിരൂര്‍ ജില്ല പ്രഖ്യാപിക്കുകയെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംഘടിപ്പിക്കുന്ന ലോങ് മാര്‍ച്ചിന്റെ തീരദേശമേഖലയുടെ സ്വീകരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ല പോലെയുള്ള ഭൂപ്രദേശങ്ങളില്‍ രാഷ്ട്രീയജീവിതം കൊണ്ട് നേട്ടംകൊയ്തവര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കാതോര്‍ക്കാത്തതിന് ഏറ്റവും വലിയ ഉദാഹരണമാണ് ജില്ലയുടെ പിന്നാക്കാവസ്ഥ സൂചിപ്പിക്കുന്നത് ഇത്തരം രാഷ്ട്രീയ പാര്‍ട്ടികളെ അവഗണിക്കാത്തിടത്തോളം കാലം ഈ ദുരവസ്ഥ തുടരും. ഭരണത്തില്‍ അടക്കം രണ്ടാംസ്ഥാനം കൈകാര്യം ചെയ്തവര്‍ ജില്ല വിഭജിക്കണമെന്ന ബോധ്യമില്ലാത്തവരല്ല. രാജാവിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നത് കൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്ഷങ്ങള്‍ വാങ്ങി ക്വാറി മാഫിയകള്‍ക്കുവേണ്ടി നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കാന്‍ ഉല്‍സാഹം കാണിക്കുന്ന എംഎല്‍എമാരുള്ള മലപ്പുറം ജില്ലയില്‍ ഒരു മിനിറ്റെങ്കിലും ജില്ലയുടെ പിന്നാക്കാവസ്ഥ മുന്‍നിര്‍ത്തി ജില്ല വിഭജിക്കാനുള്ള നടപടിക്ക് നിയമസഭയില്‍ ശബ്ദമുയര്‍ത്താന്‍ ജില്ലയിലെ ജനപ്രതിനിധികള്‍ തയ്യാറാവണമെന്ന് അഡ്വക്കറ്റ് കെ സി നസീര്‍ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍, വൈസ് പ്രസിഡന്റ്് ഇക്‌റാമുല്‍ ഹഖ്, ജില്ലാ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് മാസ്റ്റര്‍, കോട്ടക്കല്‍ എസ്ഡിപിഐ മണ്ഡലം സെക്രട്ടറി മുജീബ് മാസ്റ്റര്‍ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ ഹമീദ് പരപ്പനങ്ങാടി, മുഹമ്മദ് ശരീക്കാന്‍ വേങ്ങര, മുസ്തഫ പെരുവള്ളൂര്‍, ഖമറുദ്ധീന്‍ വേങ്ങര, ഉസ്മാന്‍ ഹാജി എടരിക്കോട്, മജീദ് മൂന്നിയൂര്‍ നേതൃത്വം നല്‍കി.

സമാപനദിവസമായ ഇന്ന് വഴിക്കടവില്‍ നിന്ന് ആരംഭിച്ച ബാബു മണി കരുവാരകുണ്ട് നയിക്കുന്ന ലോങ് മാര്‍ച്ചും വെളിയംകോട് നിന്ന് ആരംഭിച്ച കെ സി നസീര്‍ നയിക്കുന്ന ലോങ്് മാര്‍ച്ചും മലപ്പുറത്തെ കിഴക്കേതല സുന്നി മസ്ജിദിന് മുന്നില്‍ സംഗമിച്ച് സമാപനസമ്മേളന വേദിയായ മലപ്പുറം കലക്ടറേറ്റിനു മുന്നില്‍ എത്തിച്ചേരും.



Tags:    

Similar News