ജനാധിപത്യ ഇന്ത്യ ആശങ്കയുടെ മുള്‍മുനയില്‍: മുവാറ്റുപുഴ അഷ്‌റഫ് മൗലവി

Update: 2022-05-17 15:09 GMT

ഉപ്പള: മൂല്യങ്ങള്‍ തകത്തെറിഞ്ഞ് സവര്‍ണരാഷ്ട്ര നിര്‍മിതിക്ക് വേണ്ടിയാണ് ആര്‍എസ്എസ്സും സംഘപരിവാറും പ്രവര്‍ത്തിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി. ബിജെപി വംശഹത്യരാഷ്ട്രീയത്തിനെതിരേ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല എന്ന കാംപയിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് ഉപ്പളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


 സര്‍വതിനെയും പരിഗണിക്കുന്നതും വൈവിധ്യങ്ങളെ ഏകീകരിക്കുന്നതുമായ ഭരണഘടനയാണ് നമ്മുടേത്. എന്നാല്‍, മാനവികതയും സനാതനമൂല്യങ്ങളും ഉള്‍ക്കൊള്ളാത്തവരുമായ മനുസ്മൃതി തിരിച്ചുവരണമെന്നാഗ്രഹിക്കുന്ന ഒമ്പത് ശതമാനമുള്ള ആര്യവര്‍ഗ ബ്രഹ്മണിക്കല്‍ പ്രത്യയശാസ്ത്രമാണ് സംഘപരിവാര്‍ പിന്‍പറ്റുന്നത്.

അവര്‍ ഭരണഘടനയെ ഒരുകാലത്തും അംഗീകരിച്ചിട്ടില്ല. നിലവില്‍ രാജ്യത്തിന്റെ സമ്പത്തിക മേഖല അദാനിക്കും അംബാനിക്കും പതിച്ചുനല്‍കിക്കൊണ്ടിരിക്കുകയാണ്. ജനലക്ഷങ്ങള്‍ ചത്തൊടുങ്ങട്ടെ, അതാണ് സമരങ്ങളോടും പ്രതിഷേധങ്ങളോടുമുള്ള ഇവരുടെ നിലപാടെന്ന് കര്‍ഷകസമരത്തില്‍ നാം കണ്ടതാണ്.

ആയിരക്കണക്കിന് കലാപത്തില്‍ ലക്ഷണക്കിന് ന്യൂനപക്ഷങ്ങളെ കൊന്നുതള്ളിയവര്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കാന്‍ സാമ്പ്രദായിക പാര്‍ട്ടിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. കേരളത്തിലാണെങ്കില്‍ പിണറായി പോലിസ് സംഘപരിവാറിനെ സഹായിച്ചുകൊണ്ട് പക്ഷപാതിത്വമായാണ് പെരുമാറുന്നത്. സംഘപരിവാറിന് കളമൊരുക്കാന്‍ രാഷ്ട്രസംവിധാനങ്ങള്‍ മല്‍സരിക്കുന്നത് ആശങ്കപ്പെടുത്തുകയാണ്.

നീതി നിഷേധങ്ങള്‍ കൂടുതല്‍ ആര്‍ജവമുള്ള സമൂഹത്തെ സൃഷ്ടിക്കുമെന്നും സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരേ പൊതുസമൂഹം ജാഗ്രതകാട്ടണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ് ഉമരി പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു.

സംസ്ഥാന സമിതി അംഗം മഞ്ചുഷാ മാവിലാടം, മംഗലാപുരം ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ കുളായി, ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, വിമന്‍ ഇന്ത്യ ജില്ലാ പ്രസിഡന്റ് കമറുല്‍ ഹസീന, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് അഷ്‌റഫ് കോളിയടുക്ക സംസാരിച്ചു. ജില്ലാ തല ഉദ്ഘാടനത്തോടനുബന്ധിച്ച് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത ബഹുജനറാലിയും നടന്നു. മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ സ്വാഗതവും അഹ്മദ് ചൗക്കി നന്ദിയും പറഞ്ഞു.

Tags:    

Similar News