മാള ഉപജില്ലയിലെ സ്‌കൂളുകളില്‍ അടുക്കള അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്ക്

Update: 2022-07-21 14:36 GMT

മാള: മാള വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലുള്ള സ്‌കൂളുകളിലേ ജൂണ്‍ മാസത്തെ ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് ലഭിച്ചില്ലെന്ന് ആക്ഷേപം. ചെലവിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പല സ്‌കൂള്‍ അധികൃതരും. ഉപജില്ലയുടെ കീഴില്‍ എഴുപതിലേറെ സ്‌കൂളുകളിലാണ് ഉച്ചഭക്ഷണം നല്‍കുന്നത്.

ഡി പി ഐയില്‍ നിന്ന് തുക ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. തുക അനുവദിക്കാത്തത് മനപ്പൂര്‍വമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഓരോ വിദ്യാലയങ്ങള്‍ക്കും പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ തുക ലഭിക്കാനുണ്ടെന്നാണ് സ്‌കൂളധികൃതര്‍ പറയുന്നത്. കൂടാതെ പാചകക്കാരന്റെ വേതനം, ഗ്യാസ് സിലിണ്ടറിന്റെ തുക എന്നിവയും ലഭിച്ചിട്ടില്ല. ഈ തുക മുഴുവന്‍ സ്‌കൂള്‍ അധികൃതര്‍ തന്നെ കണ്ടെത്തേണ്ട ഗതികേടിലാണ്.

എല്‍ പി വിഭാഗത്തിലും യു പി വിഭാഗത്തിലുമായി എട്ട് വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണം നല്‍കുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ മുട്ട, രണ്ട് ദിവസം പാല്‍, പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറി എന്നിവയാണ് ഉള്‍പ്പെടുന്നത്. ഇത്രയും സാധനങ്ങള്‍ വാങ്ങിക്കുന്നതിന് ഒരു കുട്ടിക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന തുക എട്ട് രൂപ മാത്രമാണ്. എന്നാല്‍ ചെലവ് ഈ തുകയുടെ ഇരട്ടിയിലധികവുമാണ്. അരി മാത്രമാണ് സൗജന്യമായി ലഭിക്കുന്നത്. പലചരക്ക് സാധനങ്ങള്‍ ഉള്‍പ്പെടെ സ്‌കൂള്‍ അധികൃതര്‍ വാങ്ങണം.

പ്രതിസന്ധിയെ മറികടക്കാനായി ചില വിദ്യാലയങ്ങളില്‍ പി ടി എയും മറ്റും ശ്രമം നടത്തുന്നുണ്ടെങ്കിലും വളരെ പരിമിതമായി മാത്രമാണ് കാര്യങ്ങള്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍ അനുവദിച്ച തുക പോലും ലഭിക്കാത്തത് സ്‌കൂളുകളിലെ അടുക്കള അടച്ചുപൂട്ടേണ്ട അവ സ്ഥയിലേക്ക് എത്തിക്കുന്നുണ്ട്. കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം വരുംദിവസങ്ങളില്‍ എങ്ങനെ നല്‍കുമെന്ന ആശങ്കയിലാണ് ഭൂരിഭാഗം സ്‌കൂളുകളും. സര്‍ക്കാര്‍ സ്‌കൂളുകളും ചില എല്‍ പി സ്‌കൂളുകളുമാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.