സിദ്ധിഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണം: എസ്ഡിപിഐ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

Update: 2021-04-23 09:04 GMT

തിരുവനന്തപുരം: ഹാഥ്‌റാസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ യുപി പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി നിവേദനം നല്‍കി. കാപ്പന്റെ ജീവന്‍ അപകടത്തിലാണെന്നാണ് അവിടെ നിന്നു ലഭിക്കുന്ന റിപോര്‍ട്ടുകള്‍. കൊവിഡ് ബാധയെ തുടര്‍ന്ന് കാപ്പന്‍ മഥുരയിലെ കെവിഎം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. നേരത്തേതന്നെ ഹൃദ്രോഗവും പ്രമേഹ രോഗവും അലട്ടുന്ന കാപ്പന്റെ ആരോഗ്യനില ജയില്‍വാസത്തെ തുടര്‍ന്നു മോശം അവസ്ഥയിലായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാപ്പന്റെ ആരോഗ്യാവസ്ഥ കൂടുതല്‍ മോശമായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്. ഏതാനും ദിവസങ്ങളായി പനി ബാധിതനായിരുന്ന കാപ്പന്‍ ഉയര്‍ന്ന പ്രമേഹവും റമദാന്‍ നോമ്പിന്റെ ക്ഷീണവും മൂലം ദിവസങ്ങളായി ക്ഷീണിതനായിരുന്നു. കാപ്പനെ പാര്‍പ്പിച്ചിരുന്ന മഥുര ജയിലില്‍ കഴിഞ്ഞ ദിവസം അമ്പതോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ആറു മാസത്തിലേറെയായി അന്യായ തടങ്കലില്‍ കഴിയുന്ന കാപ്പനോട് മനുഷ്യത്വരഹിതമായ സമീപനം പുലര്‍ത്തുന്ന യുപി സര്‍ക്കാരിന്റെയും യുപി പോലിസിന്റെയും കീഴില്‍ അദ്ദേഹത്തിന് മതിയായ ചികില്‍സ കിട്ടുമോ എന്ന കാര്യത്തില്‍ അങ്ങേയറ്റം ആശങ്കയും ഉല്‍ക്കണ്ഠയുമുണ്ട്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കേരള സര്‍ക്കാരിന്റെയും പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെയും അടിയന്തര ഇടപെടല്‍ ആവശ്യമാണ്. ഡല്‍ഹിയില്‍ എയിംസ് പോലെ മികച്ച നിലവാരത്തിലുള്ള ആശുപത്രിയിലേക്കു മാറ്റി കാപ്പന് മെച്ചപ്പെട്ട ചികില്‍സ ഉറപ്പാക്കുന്നതിനും അദ്ദേഹത്തിന്റെ മോചനത്തിനും കേന്ദ്ര സര്‍ക്കാറില്‍ ശക്തമായ സമ്മര്‍ദം ചെലുത്തണമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാറുമായി ബന്ധപ്പെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Tags: