'സേവ് ബോക്സ് ആപ്' തട്ടിപ്പ്; ജയസൂര്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി

Update: 2026-02-18 07:59 GMT

കൊച്ചി: 'സേവ് ബോക്സ്' ആപ് തട്ടിപ്പില്‍ നടന്‍ ജയസൂര്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി. 39 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സേവ് ബോക്‌സ് ആപ്പിനെ സാധാരണക്കാര്‍ക്കിടയില്‍ പ്രമോട്ട് ചെയ്യുന്ന തരത്തില്‍ അഭിനയിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ജയസൂര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത്.സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു ജയസൂര്യ.

തട്ടിപ്പിലൂടെ സേവ് ബോക്‌സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയും ഉള്‍പ്പെട്ടതാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്. കേസില്‍ രണ്ട് തവണ ജയസൂര്യയെ ഇ ഡി ചോദ്യം ചെയ്തിരുന്നു. കേസില്‍ ജയസൂര്യയെ പ്രതിചേര്‍ത്തിരുന്നു.

നിക്ഷേപമെന്ന പേരില്‍ നിരവധിപേരില്‍ നിന്ന് കോടികള്‍ തട്ടിയതിന് ആപ്പ് ഉടമ തൃശൂര്‍ സ്വദേശി സാത്വിക് റഹീമിനെ 2023ല്‍ തൃശൂര്‍ ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായുള്ള ബന്ധമാണ് ഇ ഡി അന്വേഷിക്കുന്നത്.അതേസമയം പരസ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ എന്തൊക്കെ തട്ടിപ്പുകള്‍ നടത്തുമെന്ന് ആര്‍ക്കെങ്കിലും ഊഹിക്കാനാകുമോയെന്നായിരുന്നു സംഭവത്തില്‍ ജയസൂര്യ നേരത്തെ പ്രതികരിച്ചത്.

Tags: