തൊഴില്‍ പരീക്ഷ: സൗദിയിലെ മലയാളികള്‍ ആശങ്കയില്‍, പരീക്ഷ മലയാളത്തിലും നടത്തണമെന്ന് ആവശ്യം

യോഗ്യതയുണ്ടെങ്കിലും ഭാഷാ പരിമിതി മൂലം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പ്രവാസി സംഘടനകള്‍ കരുതുന്നത്

Update: 2019-11-25 18:14 GMT

ജിദ്ദ: വിദേശ തൊഴിലാളികളുടെ തൊഴില്‍ നൈപുണ്യം പരിശോധിക്കുന്നതിനായി സൗദി അറേബ്യ നടപ്പിലാക്കുന്ന പരീക്ഷയുമായി ബന്ധപ്പെട്ട് പ്രവാസി മലയാളികള്‍ക്ക് കടുത്ത ആശങ്ക. രാജ്യത്ത് എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള സമൂഹം എന്ന നിലയില്‍ ഇന്ത്യന്‍ തൊഴിലാളികളെയാണ് ആദ്യം പരീക്ഷക്ക് വിധേയമാക്കുക.

ലഭ്യമായ വിവര പ്രകാരം അറബി, ഇംഗ്‌ളീഷ്, ഹിന്ദി ഭാഷകളിലാണ് പരീക്ഷ. മലയാളം ഉള്‍പ്പെടുത്തിയിട്ടില്ല. യോഗ്യതയുണ്ടെങ്കിലും ഭാഷാ പരിമിതി മൂലം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പ്രവാസി സംഘടനകള്‍ കരുതുന്നത്. പരീക്ഷയ്ക്ക് മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകള്‍ കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാറുകള്‍ ഇടപെടലുകള്‍ നടത്തണമെന്നാണ് പ്രവാസികളുടെ ആവശ്യം. വിദേശ രാജ്യങ്ങളില്‍ നിന്ന് വിദഗ്ധ തൊഴിലാളികളെ മാത്രം മതിയെന്ന നയത്തിന്റെ ഭാഗമായാണ് സൗദിയുടെ നീക്കം.

തൊഴിലാളികളുടെ ആശങ്ക അകറ്റാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണമെന്ന് സൈന്‍ ജിദ്ദ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കമ്മിറ്റി അംഗങ്ങളായ റഷീദ് വരിക്കോടന്‍, നാസര്‍ വെളിയംകോഡ്, അഷ്‌റഫ് പൊന്നാനി, ജമാലുദ്ധീന്‍, റസാഖ് ചേലക്കോട്, ജുനൈസ് ബാബു കെ.ടി, ശിഹാബ് സി.ടി, ഹിഫ്‌സുറഹ്മാന്‍, ഇര്‍ഷാദ് കെ.എം തുടങ്ങിയവര്‍ സംബന്ധിച്ചു.  

Tags: