ശശികലയുടെ വര്‍ഗീയ പ്രസംഗം: എസ്ഡിപിഐ പരാതി നല്‍കി

Update: 2022-09-04 00:37 GMT

മലപ്പുറം: മലപ്പുറത്ത്‌വച്ച് നടന്ന ഒരു പൊതുപരിപാടിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ശശികല മുസ് ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന രീതിയില്‍ തീവ്രവാദപ്രസംഗം നടത്തിയതില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മലപ്പുറം ജില്ലാ പോലിസ് സൂപ്രണ്ടിന് പരാതി നല്‍കി.

മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍കൈ എടുത്ത് സ്വതന്ത്ര സമരസേനാനിയായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം ഉണ്ടാക്കുന്നത് മലപ്പുറത്തെ 26% ഹിന്ദുക്കളെ അടിമകളാക്കാനാണെന്നും മലപ്പുറത്ത് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ധാരാളം ഹിന്ദുക്കളെ കൊന്നൊടുക്കുകയും മാനഭംഗം ചെയ്യുകയും സ്വത്തുക്കള്‍ കൊള്ള ചെയ്തതായും കളവ് പറഞ്ഞ് മുസ് ലിം വികാരത്തെ വൃണപ്പെടുത്തുകയും ഹിന്ദു സഹോദരന്മാരുടെ മനസ്സില്‍ മുസ് ലിംകളോട് വെറുപ്പ് ഉണ്ടാക്കുകയും സ്വാതന്ത്രസമര സേനാനിയായ വാരിയന്‍ കുന്നന്റെ പേരില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്ന സ്മാരകം തകര്‍ക്കാന്‍ ലോകത്തെ മുഴുവന്‍ ഹൈന്ദവരും മലപ്പുറത്ത് വരുമെന്ന് പറഞ്ഞ് ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് ശശികല ചെയ്യുന്നത്. സ്ഥിരമായി വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന ശശികലക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നത് നാടിന്റെ സമാധാനപരമായ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് പരാതിയില്‍ പറയുന്നു.

ശശികലയുടെ പ്രസംഗത്തില്‍ രാജ്യത്ത് നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങള്‍ ഉണ്ടെന്നും തക്കതായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിക്ക് വേണ്ടി ട്രഷറര്‍ കെ.സി സലാം, കമ്മിറ്റിയംഗം സദഖതുള്ള താനൂര്‍ എന്നിവരാണ് പരാതി നല്‍കിയത്.

Tags:    

Similar News