മണല്‍ക്കടത്ത്: പോലിസിനെ പേടിച്ച് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കിട്ടി

Update: 2020-10-29 06:39 GMT

തിരൂര്‍: തിരൂര്‍ തൃപ്രങ്ങോട് കുഞ്ചു കടവില്‍ പോലിസിന്റെ മണല്‍വേട്ടക്കിടെ പുഴയില്‍ ചാടി ഒഴുക്കില്‍ പെട്ട യുവാവിന്റെ മൃതദേഹം കിട്ടി. തൃപ്രങ്ങോട് ആനപ്പടി പേരായി ഇസ്മായിലിന്റെ മകന്‍ അന്‍വറിന്റെ(35) മൃതദേഹമാണ് വലയില്‍ കുടുങ്ങിയ നിലയില്‍ ഇന്ന് രാവിലെ 10 മണിയോടെ കണ്ടുകിട്ടിയത്.

മൃതദേഹം തുടര്‍നടപടികള്‍ക്കായി തിരൂരിലേക്ക് കൊണ്ടുപോയിരിക്കയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ബുധനാഴ്ചയാണ് മണല്‍ക്കടത്ത് പിടികൂടാനെത്തിയ പോലിസ് പാര്‍ട്ടിയെ കണ്ട് മൂന്നംഗ സംഘം പുഴയില്‍ ചാടിയത്. അതില്‍ രണ്ട് പേര്‍ നീന്തിക്കയറി.

വ്യാപകമായ മണല്‍ക്കടത്തല്‍ നടക്കുന്ന പ്രദേശമാണ് കുഞ്ചു കടവ്. മണല്‍ക്കടത്ത് നടക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലിസ് സ്ഥലത്തെത്തിയത്. നേരത്തെയും പോലിസ് ഇവിടെ റെയ്ഡ് നടത്തി നിരവധി വാഹനങ്ങല്‍ പിടിച്ചെടുത്തിട്ടുണ്ട്.