സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവെയ്ക്കണം; നിലപാട് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്

സജി ചെറിയാന്റെ പ്രസംഗത്തില്‍ പാര്‍ട്ടിയുടെ നിലപാട് സിപിഎം വ്യക്തമാക്കണം

Update: 2022-07-07 06:34 GMT

തിരുവനന്തപുരം: ഭരണഘടനാ നിന്ദ നടത്തിയ സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവെയ്ക്കുന്നതാണ് ഉചിതമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമപ്രശ്‌നങ്ങളുള്ളത് കൊണ്ടാണ് ഉചിതമായിരിക്കും എന്ന വാക്ക് ഉപയോഗിച്ചതെന്നും അദ്ദേഹം നിയമസഭ മീഡിയ റൂമില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സജി ചെറിയാന്റെ പ്രസംഗത്തില്‍ പാര്‍ട്ടിയുടെ നിലപാട് സിപിഎം വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് വിശദീകരിക്കണം. സജി ചെറിയാന്റെ രാജി ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചല്ല. ഗുരുതരമായ കുറ്റമാണ്. നിയമപരമായി രാജി വയ്ക്കാന്‍ ബാധ്യതയുണ്ട്.

സജി ചെറിയാന്റെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ആര്‍എസ്എസ് നേതാവ് എംഎസ് ഗോള്‍വാള്‍ക്കര്‍ ഭരണഘടനയെ നിന്ദിച്ച് പറഞ്ഞത് അതേപടി സജി ചെറിയാന്‍ ആവര്‍ത്തിച്ചത് കാണാതിരിക്കാനാവില്ല. രണ്ടാമത്തെ കാര്യം ഭരണഘടന ശില്‍പിയെ അവഹേളിക്കുന്നത് എങ്ങനെ അംഗീകരിക്കാനാവും എന്നാണ്. ഇതിനൊന്നും സര്‍ക്കാര്‍ മറുപടി നല്‍കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ടതിന് ഇ പി ജയരാജനെതിരെ കേസെടുക്കില്ലെന്ന നിലപാട് രണ്ട് നീതിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇക്കാര്യത്തില്‍ നിയമപരമായ വഴി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News