ശബരിമല സ്വര്‍ണക്കൊടിമര നിര്‍മ്മാണം; സുരേഷ്‌ഗോപിയുടെ മൊഴിയെടുത്ത് വിജിലന്‍സ്

Update: 2026-02-23 03:37 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊടിമര നിര്‍മ്മാണ അന്വേഷണവുമായി ബന്ധപ്പെട്ട് നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ്‌ഗോപിയുടെ മൊഴിയെടുത്ത് വിജിലന്‍സ്. ഇന്നലെയാണ് പ്രത്യേക സംഘം മൊഴിയെടുത്തത്. സംഭാവന നല്‍കിയ സ്വര്‍ണത്തിന്റെ അളവ് ഉള്‍പ്പെടെ സുരേഷ്‌ഗോപി മൊഴി നല്‍കിയിരുന്നു. 27 പേരാണ് സംഭാവന നല്‍കിയത്. ഇതില്‍ കുറച്ചുപേര്‍ മാത്രമാണ് ഇനി മൊഴി നല്‍കാനുഉളത്. 20 പേരുടെ മൊഴി ഇതിനോടകം വിജിലന്‍സ് രേഖപ്പെടുത്തിക്കഴിഞ്ഞു. ബാക്കിയുള്ളവരുടെ മൊഴി കൂടി എടുത്ത ശേഷം കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ദേവസ്വം രേഖകള്‍ പ്രകാരം 27 പേരില്‍ നിന്നായി 412 ഗ്രാം സ്വര്‍ണമാണ് ലഭിച്ചിട്ടുള്ളത്. ഈ കണക്കില്‍ കൂടുതല്‍ സ്വര്‍ണം ലഭിച്ചിട്ടുണ്ടോ എന്നും അതില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നും കണ്ടെത്തുകയാണ് വിജിലന്‍സിന്റെ ലക്ഷ്യം. മോഹന്‍ലാല്‍, ഷാജി കൈലാസ്, രഞ്ജി പണിക്കര്‍ തുടങ്ങിയ പ്രമുഖരുടെ സ്വര്‍ണ സമര്‍പ്പണം ഏകോപിപ്പിച്ചത് സുരേഷ് ഗോപിയായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ മൊഴി കേസില്‍ നിര്‍ണ്ണായകമാണ്.

Tags: