ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്റെ മൊഴിയെടുത്ത് എസ്‌ഐടി

Update: 2025-12-30 08:35 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് എസ്‌ഐടി. ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. പ്രാഥമിക വിവര ശേഖരണത്തിന്റെ ഭാഗമായാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിനെയും എസ്‌ഐടി ചോദ്യം ചെയ്തു.

സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴിയനുസരിച്ചാണ് അന്വേഷണസംഘം കടകംപള്ളിയുടെയും മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരം. എസ്‌ഐടി അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുന്ന സമയത്താണ് കടകംപള്ളിയേയും പിഎസ് പ്രശാന്തിനേയും ചോദ്യം ചെയ്തിരിക്കുന്നത്. 2024ല്‍ സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ നീക്കം നടന്നിരുന്നു. ഈ ഘട്ടത്തിലാണ് സ്വര്‍ണപ്പാളി കൊള്ള സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്.

സ്വര്‍ണക്കൊള്ളയിലെ പ്രധാനപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കടകംപള്ളിക്ക് പരിചയമുണ്ടായിരുന്നതായാണ് പത്മകുമാര്‍ നേരത്തേ നല്‍കിയ മൊഴിയെന്നാണ് സൂചന. ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായിരുന്നതായും പത്മകുമാര്‍ മൊഴി നല്‍കിയതായും വിവരമുണ്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് എസ്‌ഐടി കടകംപള്ളിയെ നേരിട്ടുകണ്ട് മൊഴിയെടുത്തതെന്നും പറയുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ അതിരുവിട്ട് സഹായിക്കാന്‍ എ പത്മകുമാറിന്റെ നേതൃത്വത്തില്‍ ദേവസ്വം മാന്വല്‍ തിരുത്തി. സാമ്പത്തിക ലാഭം ആഗ്രഹിച്ചാണ് മുന്‍ ബോര്‍ഡ് അംഗങ്ങളായ എന്‍ വിജയകുമാറും കെ പി ശങ്കരദാസും എപത്മകുമാറിന് കൂട്ടുനിന്നതെന്നും എസ്‌ഐടി വ്യക്തമാക്കി. പാളികള്‍ പുതുക്കണമെന്ന് ദേവസ്വം ബോര്‍ഡില്‍ പറഞ്ഞത് എ പത്മകുമാര്‍ എന്നാണ് എന്‍ വിജയകുമാറിന്റെ മൊഴി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നേരത്തേ പ്രതിപക്ഷം ഉള്‍പ്പെടെ കടകംപള്ളി സുരേന്ദ്രനെതിരേ ആരോപണമുന്നയിച്ചിരുന്നു. സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം മന്ത്രിക്കും പങ്കുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.

അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. ഉണ്ണികൃഷ്ണന്‍ പോറ്റി, ഗോവര്‍ദ്ധന്‍, ഭണ്ഡാരി എന്നിവര്‍ക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കി. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ചയെന്ന് ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന്റെ റിമാന്‍ഡ് റിപോര്‍ട്ട്.

Tags: