ശബരിമല അരവണ ഭക്ഷ്യയോഗ്യമല്ല; ഏലക്കയില്‍ 14 കീടനാശിനികളുടെ സാന്നിധ്യമെന്ന് കേന്ദ്ര ഫുഡ് സേഫ്റ്റി അതോറിറ്റി ഹൈക്കോടതിയില്‍

Update: 2023-01-11 10:10 GMT

കൊച്ചി: ശബരിമല അരവണയിലെ ഏലക്കയില്‍ കീടനാശിനി സാന്നിധ്യമെന്ന് കേന്ദ്ര ഫുഡ് സേഫ്റ്റി അതോറിറ്റി ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കി. അനുവദനീയമായ പരിധിയില്‍ കൂടുതല്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയെന്നും റിപോര്‍ട്ടല്‍ പറയുന്നുണ്ട്. തിരുവനന്തപുരത്തെ ലാബില്‍ പരിശോധിച്ചപ്പോഴും കീടനാശിനി സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതെത്തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരം കൊച്ചി സ്‌പൈസസ് ബോര്‍ഡില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യമാണ് പരിശോധനയില്‍ കണ്ടെത്തിയതെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്ത് കുഴപ്പമുണ്ടായാലും ഏലക്ക വിതരണം ചെയ്യുന്ന കരാറുകാരന്‍ ഉള്‍പ്പടെ ബാധ്യസ്ഥരായിരിക്കുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. നിലവില്‍ കരാര്‍ കമ്പനി നല്‍കിയ ഏലക്ക പൂര്‍ണമായി ഒഴിവാക്കി പുതിയ ഏലക്ക ഉപയോഗിച്ച് അരവണ തയ്യാറാക്കേണ്ടിവരുമോയെന്ന കാര്യം ഇനി കോടതി നിലപാട് വരുമ്പോള്‍ വ്യക്തമാവും. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലക്ക സുരക്ഷിതമല്ല. നേരത്തെ പമ്പയില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരമുണ്ടെന്ന് റിപോര്‍ട്ട് വന്നിരുന്നു. ദേവസ്വം ബോര്‍ഡിന്റേതായിരുന്നു നേരത്തെ നടത്തിയ പരിശോധന.

Tags: