എസ് ജയ്ശങ്കര്‍ ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി കൂടിക്കാഴ്ച നടത്തി

Update: 2021-10-20 12:44 GMT

ടെല്‍ അവീവ്: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഇസ്രായേലി പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി കൂടിക്കാഴ്ച നടത്തി. ഭൗമരാഷ്ട്രീയവുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഉഭയകക്ഷി ബന്ധം ഉന്നതതലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രസിഡന്റിനുള്ള താല്‍പ്പര്യത്തില്‍ ജയ്ശങ്കര്‍ നന്ദി പറഞ്ഞു.

ചൊവ്വാഴ്ച ജയ്ശങ്കര്‍ സ്പീക്കര്‍ മിക്കെ ലെവിയുമായി കണ്ടിരുന്നു.

ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥരുമായി തെക്കന്‍ ഇസ്രായേലിലെ ഒവ്ഡ എയര്‍ബേസില്‍ വച്ച് മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്ലു  ഫ് ളാഗ് 2021 സംയുക്ത അന്താരാഷ്ട്ര സൈനിക അഭ്യാസത്തിനുവേണ്ടിയാണ് വ്യോമസേന ഉദ്യോഗസ്ഥര്‍ ഇസ്രായേലിലെത്തിയത്.

ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തലാണ് ത്രിദിന സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ദുബയില്‍ യുഎഇ നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് ജയ്ശങ്കര്‍ ഇസ്രായേലിലേക്ക് പുറപ്പെട്ടത്.

ലപിഡിന്റെ ഔദ്യോഗിക ക്ഷണപ്രകാരമായിരുന്നു യാത്ര. യേഷ് അത്തിദ് പാര്‍ട്ടിയുടെ നേതാവും വിദേശകാര്യമന്ത്രിയുമായ ലാപിഡ് 2023ല്‍ കൂട്ടുകക്ഷി തീരുമാനമനുസരിച്ച് പ്രധാനമന്ത്രിയാവും. 2019ല്‍ വിദേശകാര്യമന്ത്രിയായ ശേഷം ഇസ്രായേലിലേക്കുള്ള ജയ്ശങ്കറിന്റെ ആദ്യ സന്ദര്‍ശനമാണ് ഇത്. നെതന്യാഹു സര്‍ക്കാരുമായി മോദി സര്‍ക്കാരിന് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ഇക്കാലത്ത് ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി പ്രതിരോധ പരിപാടികളിലും സഹകരിച്ചിരുന്നു.

ഇപ്പോഴത്തെ സന്ദര്‍ശനം വിജ്ഞാനാധിഷ്ടിത സഹകരണം, ഗവേഷണം, മെയ്ക്ക് ഇന്ത്യ ഇനീഷ്യേറ്റീവ് തുടങ്ങിയവയില്‍ കേന്ദ്രീകരിച്ചാണ്. 

Tags:    

Similar News