വേണ്ടി വന്നാല്‍ റഷ്യന്‍ ട്രാക്റ്ററുകള്‍ ഡല്‍ഹിയില്‍ പ്രവേശിക്കും; സര്‍ക്കാരിന്റെ നിലപാടിനെതിരേ ആഞ്ഞടിച്ച് കര്‍ഷക നേതാവ് ടിക്കായത്ത്

Update: 2021-06-26 15:39 GMT

ന്യൂഡല്‍ഹി: വേണ്ടി വന്നാല്‍ റഷ്യന്‍ ട്രക്റ്ററുകള്‍ ഡല്‍ ഹി അതിര്‍ത്തി കടക്കുമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. റഷ്യന്‍ ട്രാക്റ്ററുകള്‍ ശക്തിയേറിയവയാണ്, അവ സാവധാനത്തില്‍ സഞ്ചരിക്കുന്നവയുമാണ്. പക്ഷേ, അവ മുന്നില്‍ കാണുന്ന എല്ലാ തടസ്സങ്ങളെയും അവയെന്തായാലും തച്ചുതകര്‍ത്ത് മുന്നേറുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.

ഏഴ് മാസമായി തുടരുന്ന കര്‍ഷക സമരത്തോട് നിസ്സംഗത പുലര്‍ത്തുന്ന കേന്ദ്ര സര്‍ക്കാരിനെ കടുത്ത രീതിയില്‍ വിമര്‍ശിച്ചുകൊണ്ടാണ് ടിക്കായത്തിന്റെ പ്രതികരണം.

ഇതൊരു ഓട്ടോമാറ്റിക് ട്രാക്റ്ററാണ്. ഗിയര്‍ മാറ്റിയാല്‍ അത് പിന്നെ നില്‍ക്കില്ല. മുന്നിലുളള എല്ലാം തകര്‍ത്തുതരിപ്പണമാക്കും. ആവശ്യം വരികയാണെങ്കില്‍ അവ ഡല്‍ഹി അതിര്‍ത്തി മുറിച്ചുകടക്കും. ഇപ്പോള്‍ ഈ ട്രാക്റ്ററുകള്‍ എവിടെയും കൊണ്ടുപോകുന്നില്ല. ഇതുപോലുള്ള നിരവധി ട്രാക്റ്ററുകള്‍ കയ്യിലുണ്ട്- അദ്ദേഹം മുന്നറിയിപ്പുനല്‍കി.

കര്‍ഷ സമരം തുടങ്ങി ഏഴ് മാസം പിന്നിടുന്ന ശനിയാഴ്ച കര്‍ഷകര്‍ ഇത്തരമൊരു റഷ്യന്‍ ട്രാക്റ്റര്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തിച്ചിരുന്നു.

ഈ ട്രാക്റ്റര്‍ 53 വയസ്സ് പ്രായമുളളതാണെന്നും സര്‍ക്കാര്‍ പറയുന്നതനുസരിച്ച് 10 വര്‍ഷം കഴിഞ്ഞാല്‍ ട്രാക്റ്ററുകള്‍ മാറ്റിവാങ്ങണമെന്നാണെന്നും എന്നാല്‍ ഇവയിപ്പോഴും നല്ല പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ട്രാക്റ്ററുകള്‍ ഹരിത ട്രിബ്യൂണലിലേക്ക് ഓടിച്ചുകൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ ഏഴ് മാസമായി ഡല്‍ഹിയിലുണ്ട്. എന്നിട്ടും സമരം അവസാനിപ്പിക്കാനാവശ്യമായ ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ കാര്‍ഷികമേഖലയെ രക്ഷിക്കുക, ജനാധിപത്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കര്‍ഷക സമരം തുടങ്ങി ഏഴ് മാസം പിന്നിടുന്ന ശനിയാഴ്ച എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. രാഷ്ട്രപതിക്ക് കൈമാറാനായി ഗവര്‍ണര്‍മാര്‍ക്ക് അപേക്ഷയും നല്‍കി.