യുക്രെയ്ന്‍ ഷോപ്പിങ് മാളില് റഷ്യന്‍ മിസൈല്‍ ആക്രമണം; 16 മരണം

Update: 2022-06-28 01:15 GMT

ക്രെമെന്‍ചുക്ക്: യുക്രയ്‌നിലെ ക്രെമെന്‍ചുക്കിലെ ഷോപ്പിംഗ് മാളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. 59 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

'ഇപ്പോള്‍, 16 പേര്‍ മരിച്ചതായും 59 പേര്‍ക്ക് പരിക്കേറ്റതായും ഞങ്ങള്‍ക്കറിയാം, അവരില്‍ 25 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുകയാണ്,' സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സെര്‍ജി ക്രൂക്ക് പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം നടത്തുക, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക, തീ അണയ്ക്കുക എന്നിവയാണ് ഇന്ന് ചെയ്തുതീര്‍ക്കാനുളളതെന്ന് അദ്ദേഹം പറഞ്ഞു.

യുദ്ധത്തിനു മുമ്പ് 220,000 ജനസംഖ്യയുണ്ടായിരുന്ന നഗരത്തില്‍ മിസൈലുകള്‍ പതിക്കുമ്പോള്‍ മാളില്‍ ആയിരത്തോളം പേരുണ്ടായിരുന്നുവെന്ന് പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.

'മാളില്‍ തീപിടിച്ചു, രക്ഷാപ്രവര്‍ത്തകര്‍ തീഅണയ്ക്കാനുള്ള ശ്രമത്തിലാണ്. ഇരകളുടെ എണ്ണം സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല,' സെലെന്‍സ്‌കി ഫേസ്ബുക്കില്‍ കുറിച്ചു.

തീപിടിച്ച മാളിനു പുറത്ത് ഡസന്‍ കണക്കിന് രക്ഷാപ്രവര്‍ത്തകരും ഒരു അഗ്നിശമനവാഹനവും നിര്‍ത്തിയിട്ടിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രസിഡന്റ് പങ്കുവച്ചിരുന്നു. രക്ഷാപ്രവര്‍ത്തന ദൃശ്യങ്ങളും പുറത്തുവന്നു.

മാളിലെ ഏറ്റവും തിരക്കേറിയ സമയത്താണ് ആക്രമണം നടന്നത്. ഇരകളുടെ പരമാവധി എണ്ണം ഉറപ്പുവരുത്താനാണ് ഈ സമയം തിരഞ്ഞെടുത്തതെന്ന് യുക്രയ്ന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

പടിഞ്ഞാറന്‍ റഷ്യയിലെ കുര്‍സ്‌ക് മേഖലയിലെ ബോംബറുകളില്‍ നിന്ന് തൊടുത്ത കപ്പല്‍ വേധ മിസൈലുകളാണ് മാളില്‍ പതിച്ചതെന്ന് വ്യോമസേന അറിയിച്ചു.

Tags:    

Similar News