ഐഎസ്ആര്‍ഒ ചാന്ദ്രപദ്ധതി: ബഹിരാകാശ മേഖലയില്‍ ഇന്ത്യ-റഷ്യ സഹകരണ കരാര്‍ ഉടന്‍

അടുത്ത സപ്തംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-റഷ്യ ഉഭയകക്ഷി ചര്‍ച്ചയുടെ മുന്നോടിയാണ് ഈ കരാറെന്ന് കരുതുന്നു.

Update: 2019-12-27 14:52 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ മനുഷ്യനെ വഹിച്ചുള്ള ആദ്യ ചാന്ദ്രയാത്രയില്‍ ബഹിരാകാശ യാത്രികരെ പരിശീലിപ്പിക്കാന്‍ റഷ്യയുടെ സഹായം. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയും റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ റോസ്‌കോമോസും തമ്മില്‍ ഇതു സംബന്ധിച്ച് കരാര്‍ ഒപ്പുവയ്ക്കുമെന്ന് റഷ്യന്‍ ഫെഡറേഷന്റെ കോണ്‍സുലേറ്റ് ജനറല്‍ ഒ അവ്ദീവ് പറഞ്ഞു.

ബഹിരാകാശയാത്രികര്‍ നേരിടുന്ന ഭാരമില്ലായ്മയും ബഹിരാകാശത്തെത്തുമ്പോഴുള്ള മാനസികസമ്മര്‍ദ്ദവും പരിഹരിക്കാന്‍ റഷ്യയുടെ മുഴുവന്‍ വൈദഗ്ധ്യവും ഇന്ത്യയ്ക്കു വേണ്ടി വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത സപ്തംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-റഷ്യ ഉഭയകക്ഷി ചര്‍ച്ചയുടെ മുന്നോടിയാണ് ഈ കരാറെന്ന് കരുതുന്നു.

മനുഷ്യരില്ലാത്ത ചാന്ദ്രദൗത്യം 2022 നകം പൂര്‍ത്തീകരിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. അതിനു ശേഷമാണ് മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ചാന്ദ്രയാത്ര.

റഷ്യന്‍ ഇന്ധന കയറ്റുമതിക്ക് ഉത്തേജനമാവുന്ന തരത്തില്‍ വ്യാഡിവോക്ടോക്കും ചെന്നൈയും തമ്മില്‍ ഒരു ബന്ധം സ്ഥാപിക്കാനുള്ള എംഒയുവും ഒപ്പുവയ്ക്കും.

റഷ്യന്‍ സഹകരണത്തോടെ സ്ഥാപിച്ചിട്ടുള്ള കൂടംകുളം ആണവ നിലയത്തിന്റെ ആദ്യ രണ്ടു യൂണിറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. അവയുടെ അടുത്ത രണ്ട് യൂണിറ്റുകള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാവും. ഒപ്പം ദീര്‍ഘകാല പദ്ധതിയെന്ന നിലയില്‍ മറ്റ്് രണ്ട് യൂണിറ്റുകള്‍ 20 വര്‍ഷത്തിനകം പ്രവര്‍ത്തനക്ഷമമാവുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസമേഖലയില്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ സഹകരണം വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു. 30 ശതമാനം വര്‍ധനവാണ് ഈ രംഗത്തുള്ളത്. 2019 ല്‍ മാത്രം 1200 പേരാണ് റഷ്യയെ ഉപരിപഠനത്തിന് തിരഞ്ഞെടുത്തത്.  

Tags:    

Similar News