റഷ്യ: അലക്‌സി നവാല്‍നിക്ക് മൂന്നരവര്‍ഷം ജയില്‍ശിക്ഷ

Update: 2021-02-03 12:05 GMT

മോസ്‌കോ: റഷ്യയിലെ പ്രധാന ഭരണകൂടി വിമര്‍ശകനായിരുന്ന അലക്‌സി അനറ്റോലീവിച്ച് നവാല്‍നിക്ക് മൂന്നരവര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു. ജര്‍മനിയില്‍ ചികിത്സയിലായിരിക്കെ പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. ശിക്ഷക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് നവാല്‍നിയുടെ വക്കീല്‍ പ്രതികരിച്ചു.


റഷ്യന്‍ രഹസ്യപ്പോലീസ് വിഷായുധം പ്രയോഗിച്ചതിനെ തുടര്‍ന്ന് ജര്‍മനിയില്‍ ചികിത്സയിലായിരുന്ന നവാല്‍നി ജനുവരി 17 നാണ് തിരികെ റഷ്യയിലേക്കെത്തിയത്. തിരിച്ചെത്തിയ ഉടനെ നവാല്‍നിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ ആയിരക്കണക്കിനാളുകള്‍ അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരുന്നു. തടവിലാക്കിയതിനു പിന്നാലെയാണ് ഇപ്പോള്‍ നവാല്‍നിക്ക് മൂന്നരവര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.


നവാല്‍നിയെ ജയിലിലടയ്ക്കാന്‍ വിധി വന്നതിന് തൊട്ടുപിന്നാലെ മോസ്‌കോയില്‍ അക്രമപരമായ സംഭവങ്ങള്‍ അരങ്ങേറിയതിന്റെ ദൃശ്യങ്ങള്‍ ചില മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചു. നവാല്‍നിയെ പിന്തുണച്ചുകൊണ്ടെത്തിയ ജനങ്ങളെ പൊലീസ് തല്ലിച്ചതക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ശിക്ഷയെക്കുറിച്ചുള്ള വിവരം പുറത്തെത്തിയതിനെ തുടര്‍ന്ന് റഷ്യയിലുടനീളം ആയിരക്കണക്കിനാളുകളാണ് നവാല്‍നിയെ പിന്തുണച്ചുകൊണ്ട് റാലി നടത്തിയത്.